കൊച്ചി: സിറോ മലബാര്‍ സഭയുടെ അങ്കമാലി-എറണാകുളം അതിരൂപതയിലെ ഭൂമി വിവാദം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്യപോരിലേക്കു നീങ്ങുന്നു. ഭൂമി വിവാദത്തില്‍പ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് വൈദിക സമിതി പ്രമേയം പാസാക്കി. രൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയാണ് വൈദികര്‍ പ്രമേയം കൈമാറിയത്. അതേസമയം കര്‍ദിനാളിനെ അനുകൂലിച്ചു രംഗത്തുന്ന ഒരു വിഭാഗം വൈദികര്‍ക്കു നേരെ കൂക്കിവിളി നടത്തി.
ഇരുന്നൂറിലേറെ വൈദികരാണ് അടിയന്തര യോഗം ചേര്‍ന്ന് കര്‍ദിനാള്‍ സ്ഥാനമൊഴിയണമെന്ന പ്രമേയം പാസാക്കിയത്. ഭൂമി വിവാദം സംബന്ധിച്ച വിവരങ്ങള്‍ വത്തിക്കാനെ അറിയിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനാണ് നിവേദനം കൈമാറിയത്. മാര്‍ എടയന്ത്രത്തും മാര്‍ പുത്തന്‍വീട്ടിലും ചേര്‍ന്ന് നിവേദനം കര്‍ദിനാളിനു കൈമാറുമെന്ന് സഭാ വൃത്തങ്ങള്‍ അറിയിച്ചു.
സഭയുടെ ഭൂമി ഇടപാടില്‍ കാനോനിക നിയമങ്ങളുടെയും സിവില്‍ നിയമങ്ങളുടെയും ലംഘനം നടന്നിട്ടുണ്ടെന്ന് നിവേദനം കൈമാറിയ ശേഷം മാധ്യമങ്ങളോടു സംസാരിച്ച വൈദികര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ മാറിനില്‍ക്കുക തന്നെ വേണം. എണ്‍പത്തിയഞ്ചു ലക്ഷം രൂപയാണ് വായ്പ അടച്ചുതീര്‍ക്കുന്നതിന് പ്രതിമാസം രൂപതയ്ക്കു വേണ്ടത്. കര്‍ദിനാളിനു വേണ്ടി പ്രമേയം പാസാക്കുന്നവര്‍ ഈ പണം നല്‍കുമോയെന്ന് വൈദികര്‍ ചോദിച്ചു. ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെ അനുകൂലിച്ചുകൊണ്ടുള്ള സിനഡിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ രൂപതാ ആസ്ഥാനത്തേക്കു പ്രകടനമായി നീങ്ങിയ വൈദികര്‍ക്കു നേരെ ഒരു വിഭാഗം കൂക്കിവിളി നടത്തി. കര്‍ദിനാളിനെ അനുകൂലിക്കുന്ന വിശ്വാസികളുടെ കൂട്ടമാണ് വൈദികരെ അധിക്ഷേപിച്ചത്. ഇതു ചെറിയ സംഘര്‍ഷാവസ്ഥയുണ്ടാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ