ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചുകീറുമെന്ന കൊലവെറി പ്രസംഗം നടത്തിയ ബിജെപി നേതാവും നടനുമായ കൊല്ലം തുളസി മാപ്പു പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടയിലായിരുന്നു തുളസിയുടെ മാപ്പ് പറച്ചില്‍. വിശ്വാസിയുടെ ഭാഗത്ത് നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അതെന്ന് തുളസി പറഞ്ഞു. തെറ്റ് ബോധ്യമായി പരാമര്‍ശം നിരുപാധികം പിന്‍വലിക്കുന്നു. നാല് ശുംഭന്‍മാരെന്ന് വിളിച്ചത് സുപ്രീം കോടതി ജഡ്ജിമാരെയല്ലെന്നും കേസ് കൊടുത്ത നാലുപേരെയാണെന്നും തുളസി പറഞ്ഞു.
തെറ്റ് പറ്റിപ്പോയി. അയ്യപ്പ ഭക്തനായിട്ടാണ് ബിജെപിയുടെ പരിപാടിയില്‍ ചെന്നുപെട്ടത്. ഭക്തി മൂത്തു ആവേശം മൂത്തു പറഞ്ഞുപോയതാണ്. അതില്‍ തെറ്റുണ്ടെന്ന് മനസ്സിലായി. ആ പ്രസ്താവന പിന്‍വലിക്കുന്നു, അതുകൊണ്ട് സ്ത്രീ സമൂഹത്തിന് എന്തെങ്കിലും അപമാനം സംഭവിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നു. മാപ്പ് ചോദിക്കുന്നു. ദയവായി വിവാദമുണ്ടാക്കരുതേയെന്നും തുളസി പറഞ്ഞു.
ഇതിലും വലിയ പ്രശ്‌നങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. എന്നെ ഇരയാക്കിയതില്‍ വിഷമമുണ്ടെന്നും തുളസി പറഞ്ഞു. മലാളിയായ ഒരു സ്ത്രീയും ദര്‍ശനത്തിന് പോകുമെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും തുളസി പറഞ്ഞു.
സ്ത്രീകളെ അപമാനിച്ചതിന് വനിതാ കമ്മീഷന്‍ തുളസിക്ക് എതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുമായി തുളസി രംഗത്തെത്തിയത്. ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരുഭാഗം ഡല്‍ഹിയിലേക്കും മറ്റൊന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയച്ചു കൊടുക്കണം എന്നായിരുന്നു തുളസിയുടെ പരാമര്‍ശം.
ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു തുളസി.യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും തുളസി പറഞ്ഞിരുന്നു. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ കൊലവെറി പ്രസംഗം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ