വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ചൈനയും റഷ്യയുമാണ് ചോര്‍ത്തലിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ രഹസ്യന്വേഷണ അധികൃതരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഔദ്യോഗിക കാര്യങ്ങള്‍ക്ക് പോലും ട്രംപ് സ്വകാര്യ ഐഫോണാണ് ഉപയോഗിക്കുന്നത്. ട്രംപിന്റെ അടുത്ത മുന്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ചോര്‍ത്തല്‍ വിവരം പങ്കുവച്ചു എന്നാണ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. ട്രംപിന്റെ ഏറ്റവും അടുത്ത ചിലര്‍ ഇക്കാര്യം പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഇദ്ദേഹം പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ ഭീഷണി മനസ്സിലാക്കിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ വൈറ്റ് ഹൗസിലെ ലാന്‍ഡ്ലൈന്‍ ഉപയോഗിക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാജ്യത്തിന്റെ നയതന്ത്രരഹസ്യങ്ങള്‍ മനസ്സിലാക്കുന്നതിനും ട്രംപിനെ തളര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാനും ഫോണ്‍ ചോര്‍ത്തലിലൂടെ സാധിച്ചേക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ട്രംപ് സ്ഥിരമായി സംഭാഷണം നടത്താറുള്ളവരുടെ പട്ടിക ചൈനയുടെ ചാരസംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വൈറ്റ് ഹൗസ് നിഷേധിച്ചു.
ട്രംപിന് സ്വകാര്യ ഉപയോഗത്തിന് മൊബൈല്‍ ഫോണില്ലെന്നും ആകെ ഉപയോഗിക്കുന്ന ഒരു ഐഫോണ്‍ ഔദ്യോഗിക ആവശ്യത്തിനുള്ളതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് മടുപ്പിക്കുന്നതും വ്യാജമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ