ആരോഗ്യമുളള യുവാക്കള്‍ക്ക് പോലും രക്ഷയില്ല!, കോവിഡ് രോഗികളുടെ വൃക്കയിലും ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടപിടിക്കുന്നത് വെല്ലുവിളി; ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് 

കോവിഡ് ബാധിച്ച രോഗികളുടെ രക്തത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍
ആരോഗ്യമുളള യുവാക്കള്‍ക്ക് പോലും രക്ഷയില്ല!, കോവിഡ് രോഗികളുടെ വൃക്കയിലും ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടപിടിക്കുന്നത് വെല്ലുവിളി; ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് 

ന്യൂയോര്‍ക്ക്:  കോവിഡ് ബാധിച്ച രോഗികളുടെ രക്തത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍. രോഗികളുടെ വിവിധ അവയവങ്ങളില്‍ രക്തം കട്ടപിടിക്കുന്നത് വെല്ലുവിളിയാണെന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ആരോഗ്യനില വഷളാകാന്‍ ഇതും കാരണമാകുന്നുവെന്ന് ന്യൂയോര്‍ക്കിലെ മൗണ്ട് സിനായി ആശുപത്രി പറയുന്നു. ചില രോഗികളിലാണ് ഇത് കണ്ടുവരുന്നത്. രക്തം കട്ടപിടിക്കുന്നത് കാരണം ഡയാലിസിസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. രക്തം കട്ടപിടിക്കുന്നത് മൂലം ഡയാലിസിസ് കത്തീറ്ററുകള്‍ ബ്ലോക്കാവുന്നത് രോഗികള്‍ക്ക് വെല്ലുവിളിയാണെന്ന് വൃക്കരോഗ വിദഗ്ധര്‍ പറയുന്നു.

സമാനമായ കാരണങ്ങളാല്‍ ചില രോഗികളുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് ഒറ്റപ്പെട്ട സമയങ്ങളില്‍ രക്തയോട്ടം നിലച്ചതായും കണ്ടെത്തിയിട്ടുണ്ട്. ചിലസമയങ്ങളില്‍ കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രോഗികള്‍ക്ക് സ്‌ട്രോക്ക് വന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവജനങ്ങളില്‍ കൂടുതലായി ഇത് കണ്ടുവരുന്നത് ആശങ്ക ഉളവാക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച ചെറുപ്പക്കാരില്‍ കുറഞ്ഞപക്ഷം പകുതിയിലധികം പേരിലും സ്‌ട്രോക്ക് കണ്ടുവരുന്നതായി ന്യൂറോസര്‍ജന്‍മാര്‍ പറയുന്നു.

കുറഞ്ഞത് ഒരു ശ്വാസകോശ രോഗം എന്നതിലുപരി കൊറോണ വൈറസ് മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോവിഡ് ബാധിച്ച യുവജനങ്ങളില്‍ ആദ്യ രോഗലക്ഷണമായി സ്‌ട്രോക്ക് കണ്ടുവരുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. ഇതോടെ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുളള മരുന്നും രോഗികള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതമായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

മാര്‍ച്ച് പകുതി മുതലുളള മൂന്നാഴ്ച കാലയളവില്‍ 32 കോവിഡ് രോഗികളിലാണ് സ്‌ട്രോക്ക് കണ്ടെത്തിയത്. ഇത് സാധാരണ കേസുകളെക്കാള്‍ ഇരട്ടിയാണ്. എല്ലാവരും 49 വയസ്സില്‍ താഴെയാണ്. ഇവര്‍ക്ക് ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com