'ആരോ​ഗ്യമുള്ള ചെറുപ്പക്കാർ കോവിഡ് വാക്സിനായി 2022 വരെ കാത്തിരിക്കണം'; ലോകാരോ​ഗ്യ സംഘടന

പ്രായമുള്ളവരിലും ദുർബല വിഭാഗങ്ങളിലുമാണ് ആരോഗ്യപ്രവർത്തകർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്
'ആരോ​ഗ്യമുള്ള ചെറുപ്പക്കാർ കോവിഡ് വാക്സിനായി 2022 വരെ കാത്തിരിക്കണം'; ലോകാരോ​ഗ്യ സംഘടന

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വാക്സിൻ കണ്ടുപിടിക്കാനുള്ള കാത്തിരിപ്പിലാണ് ലോകം. എന്നാൽ കോവിഡ് വാക്സിൻ ലഭിക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്. പ്രായമുള്ളവരിലും ദുർബല വിഭാഗങ്ങളിലുമാണ് ആരോഗ്യപ്രവർത്തകർ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നാണ് ഡബ്ല്യൂഎച്ച്ഒ മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥൻ പറയുന്നത്. 

കോവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരിൽനിന്നുമാകും കോവിഡ് വാക്സിൻ ആരംഭിക്കുന്നത്. കൂടുതൽ അപകടസാധ്യതയുള്ളവർക്കാവും ആദ്യം നൽകുക. അവർക്കുശേഷം പ്രായം ചെന്നവർക്കാകും വാക്സിൻ നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഉടൻ വാക്സിൻ കണ്ടെത്താനാകും എന്ന കാര്യത്തിൽ പ്രതീക്ഷയില്ലെന്നും സൗമ്യ പറഞ്ഞു. 

ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായൊരു വാക്സിൻ വളരെ പെട്ടെന്ന്  ലഭിക്കാൻ സാധ്യതയില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. ആളുകൾ ആർജിത പ്രതിരോധ ശേഷിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, വാക്സിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും സൗമ്യ കൂട്ടിച്ചേർത്തു.

അതിനിടെ ലോകത്ത് വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. അടുത്തവര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നതെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മൊഡേണ പോലുള്ളവ എത്തുമെന്നാണ് മരുന്ന് കമ്പനികളുടെ പ്രതീക്ഷ. ഫൈസർ നിര്‍മ്മിക്കുന്ന വാക്‌സിനും ഈ മാസം അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്ക് അയക്കും എന്നാണ് റിപ്പോര്‍ട്ട്. 

നിലവില്‍ 182 വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് പ്രീ-ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഇതില്‍ 36 എണ്ണം ക്ലിനിക്കല്‍ ഘട്ടത്തിലും ഒന്‍പതെണ്ണം മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്. ഇന്ത്യയില്‍ രണ്ട് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നത്. ഇതല്‍ ഓക്‌സ്ഫര്‍ഡിന്റെ വാക്‌സിന്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ ലഭ്യമാകുമെന്ന് കരുതുന്നതായി കേന്ദ്ര ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com