ദൈനംദിന ജീവിതത്തിൽ പ്രതിസന്ധിയുണ്ടാക്കുംവിധം ഭക്ഷണക്രമം താളംതെറ്റുന്നതും അതുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദവുമാണ് ഈറ്റിങ് ഡിസോർഡർ. ഈറ്റിങ് ഡിസോർഡർ ഉള്ള ചിലർ വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കും, മറ്റുചിലരാണെങ്കിൽ അമിതമായി ഭക്ഷണം കഴിക്കും. ജൈവശാസ്ത്രപരവും ജനിതകവും മനഃശാസ്ത്രപരവുമായ പല കാരണങ്ങൾ ഈറ്റിങ് ഡിസോർഡറിലേക്ക് നയിക്കും. സൈബർ ബുള്ളിയിങ് നേരിട്ടിട്ടുള്ള കൗമാരക്കാരിൽ ഈറ്റിങ് ഡിസോർഡറിനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം.
സൈബർ ബുള്ളിയിങ്ങും ഈറ്റിങ് ഡിസോർഡറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ പഠനമാണ് പത്തുമുതൽ പതിനാലുവയസ്സുകാരെ പ്രായമുള്ളവരിൽ ഈ അവസ്ഥ കൂടുതലായുണ്ടെന്ന് കണ്ടെത്തിയത്. ആത്മാഭിമാനം കുറയുക, സ്വന്തം ശരീരത്തിൽ ആത്മവിശ്വാസം ഇല്ലാതാകുക, ഭാരം നിയന്ത്രിക്കാൻ അനാരോഗ്യകരമായ വഴികൾ തേടുക തുടങ്ങിയ കാര്യങ്ങളിലേക്കാണ് സൈബർ ബുള്ളിയിങ് നയിക്കുന്നത്. ഇത് മാനസികാരോഗ്യം തകരാറിലാക്കുകയും ഈറ്റിങ് ഡിസോർഡർ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പൊതുഇടത്തിൽ ഭക്ഷണംകഴിക്കാനുള്ള ആശങ്ക, അമിതമായി വ്യായാമം ചെയ്യൽ, ഭാരം, ഭക്ഷണം, കലോറി, കൊഴുപ്പ്, ഡയറ്റിങ് എന്നിവയെക്കുറിച്ചുള്ള അമിത വ്യഗ്രത, ഭക്ഷണം ഒഴിവാക്കുക തുടങ്ങി വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും തലകറക്കവും വരെ ഈറ്റിങ് ഡിസോർഡറിന്റെ ലക്ഷണങ്ങളാണ്.
സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള പത്തുമുതൽ പതിനാലു വയസ്സിനിടയിൽ പ്രായമുള്ള 11,875 കുട്ടികളുടെ ഡാറ്റ ശേഖരിച്ചാണ് പഠനം നടത്തിയത്. 9.5 ശതമാനം കൗമാരക്കാരും സൈബർ ബുള്ളിയിങ് നേരിട്ടിരുന്നുവെന്നും പിൽക്കാലത്ത് ഈറ്റിങ് ഡിസോർഡർ ലക്ഷണങ്ങൾ കാണിച്ചെന്നും പഠനത്തിൽ കണ്ടെത്തി. കൗമാരക്കാരുടെ സോഷ്യമീഡിയ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഇതിനുള്ള പോംവഴിയെന്നാണ് വിദഗ്ധർ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ