ശരീരഭാരം കുറയ്‌ക്കുന്നതിന് പലതരത്തിലുള്ള ഡയറ്റ് രീതികളെ കുറിച്ചും നമ്മൾ ദിവസേന കേൾക്കാറുണ്ട്. അതിനെയെല്ലാം വെല്ലുന്ന ഒരു ഒന്നൊന്നര പ്രകടനമാണ് സ്കോട്ട്‌ലാൻഡുകാരനായ ആന്‍ഗസ് ബാര്‍ബിറി നടത്തിയത്. 382 ദിവസം കൊണ്ട് 214 കിലോയിൽ നിന്ന് അദ്ദേഹം 80 കിലോയായി കുറച്ചു. അതും പട്ടിണി കിടന്ന്!
1965 ജൂൺ മുതൽ 1966 ജൂലൈ വരെയുള്ള കാലഘട്ടം പൂർണമായും ഖര രൂപത്തിലുള്ള ആഹാരം ഒഴിവാക്കി വെള്ളം, ചായ, കാപ്പി, സോഡ, വൈറ്റമിനുകൾ എന്നിവ മാത്രമാണ് അന്ന് 27 കാരനായ ആന്‍ഗസ് ബാര്‍ബിറി ഭക്ഷണമാക്കിയത്. ഡണ്‍ഡിയിലെ മേരിഫീല്‍ഡ് ഹോസ്‌പിറ്റലിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ പരീക്ഷണം. ഖര രൂപത്തിലുള്ള ഭക്ഷണം കഴിക്കാതെ ഏറ്റവും കാലം ജീവിച്ചിരുന്ന വ്യക്തി എന്ന ഗിന്നസ് റെക്കോർഡും ഇദ്ദേഹത്തിന് ലഭിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
382 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഒരു പുഴുങ്ങിയ മുട്ടയും ബട്ടര്‍ പുരട്ടിയ ടോസ്‌റ്റിന്റെ ഒരു കഷ്‌ണവുമാണ് പ്രഭാത ഭക്ഷണമായി ആന്‍ഗസ് കഴിച്ചിരുന്നത്. തുടർച്ചയായി ഭക്ഷണം കഴിക്കാതെ ഭക്ഷണത്തിന്റെ രുചി പോലും മറന്നു പോയിരുന്നു എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് പോകുന്ന ഹൈപോഗ്ലൈസീമിയ ഡയറ്റിങ് കാലത്തില്‍ ഇദ്ദേഹം നേരിടേണ്ടി വന്നു. ശരീരത്തില്‍ അമിതമായി ഉണ്ടായിരുന്ന കൊഴുപ്പാണ് ദീര്‍ഘകാലം ഖരഭക്ഷണമില്ലാതെ ഇരിക്കാന്‍ ആന്‍ഗസിനെ സഹായിച്ചത്.
ദീര്‍ഘകാല ഉപവാസം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കാനായി ഡണ്‍ഡി സര്‍വകലാശാല ആന്‍ഗസിന്റെ ശരീരത്തില്‍ ചില പഠനങ്ങളൊക്കെ നടത്തിയിരുന്നു. 1973ല്‍ പോസ്‌റ്റ്‌ഗ്രാജുവേറ്റ് മെഡിക്കല്‍ ജേണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചു. നീണ്ട കാല ഉപവാസത്തിന് ശേഷം 89 കിലോയായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാരം. തുടർന്നാങ്ങോട്ടും ആരോഗ്യത്തോടെ ശരീരഭാരം നിയന്ത്രിച്ച് നിലർത്താൻ അദ്ദേഹത്തിന് സാധിച്ചു. 1990 സെപ്‌റ്റംബറില്‍ തന്റെ 51-ാം വയസ്സില്‍ ആന്‍ഗസ് മരിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ ശരീരത്തിന് ദോഷമാണെന്ന് ആരോഗ്യവിദഗ്ധർ പുന്നറിയിപ്പ് നൽകുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ