കണ്ണൂർ: വ്യാജ സ്വർണ്ണാഭരണങ്ങൾ പണയം വെച്ച് സഹകരണ ബാങ്ക് ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നുപേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാളി സ്വദേശി മുഹമ്മദ് ഹഫ്‌നാസ് (37), ഇരിവേരി സ്വദേശികളായ ധനേഷ് ബാബു (44), മുനീർ ചന്ദ്രോത്ത് (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ വെള്ളച്ചാൽ ഈവനിംഗ് ബ്രാഞ്ചിലാണ് സംഘം ആസൂത്രിതമായി തട്ടിപ്പ് നടത്തിയത്.
പ്രതികളായ ധനേഷും മുനീറും ചേർന്നാണ് വ്യാജ സ്വർണ്ണാഭരണങ്ങൾ പല ഘട്ടങ്ങളിലായി ഈ ബാങ്ക് ശാഖയിൽ പണയം വെച്ച് പണം കൈപ്പറ്റിയത്. മുനീർ 120.8 ഗ്രാമും ധനേഷ് 62.325 ഗ്രാമും തൂക്കം വരുന്ന വ്യാജ ആഭരണങ്ങൾ നൽകി ആകെ 17,20,000 രൂപയാണ് തട്ടിയെടുത്തത്.
ബാങ്ക് അധികൃതരെയും അപ്രൈസറെയും സംശയം തോന്നിപ്പിക്കാത്ത രീതിയിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇതിനായി ആഭരണങ്ങളിൽ '916 BIS' എന്ന് വ്യാജമായി മുദ്ര പതിപ്പിച്ചിരുന്നു. ചെമ്പും മെഴുകും ചേർത്ത് നിർമ്മിച്ച് പുറത്ത് കട്ടിയിൽ സ്വർണം പൂശിയ ആഭരണങ്ങളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. അന്വേഷണത്തിൽ വ്യാജ ആഭരണങ്ങൾ ധനേഷിനും മുനീറിനും എത്തിച്ചുനൽകിയത് കൂടാളി സ്വദേശിയായ ഹഫ്നാസാണെന്ന് പൊലീസ് കണ്ടെത്തി
ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചക്കരക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്നും ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന വൻ റാക്കറ്റിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
എസ്.ഐമാരായ ഇ.വി. വിനീത്, മഹേഷ്, എ.എസ്.ഐ ഷിജിത്ത് കുമാർ, സീനിയർ സി.പി.ഒമാരായ എൻ.വി. ഷിജു, സനൂപ്, സി.പി.ഒ അഖിലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates