ദുബൈ: ദുബൈ പൊലീസുമായി സഹകരിച്ച് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) വിമാനത്താവള സുരക്ഷാ ജീവനക്കാർക്കായി പുതിയ ഡിജിറ്റൽ സെക്യൂരിറ്റി സ്‌ക്രീനർ ലൈസൻസിങ് സിസ്റ്റം പുറത്തിറക്കി.
വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പ്രമുഖ അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദുബൈ വിമാനത്താവളങ്ങളിലെ സുരക്ഷാ സ്‌ക്രീനർമാരെ സാക്ഷ്യപ്പെടുത്തുന്നതിന് പുതിയ ലൈസൻസിങ് സംവിധാനം വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് മുന്നോട്ട് വെക്കുന്നത്, ഇത് ദേശീയ, രാജ്യാന്തര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
സ്മാർട്ട് സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യോമയാന സുരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകത്തിലെ ആദ്യത്തെ എഐ നിയന്ത്രിത യാത്രികഇടനാഴി (പവേഡ് പാസഞ്ചർ കോറിഡോർ) ആരംഭിച്ചതിന് ശേഷമാണ് ഈ വികസനം. പരമ്പരാഗത പാസ്‌പോർട്ട് പരിശോധന സംവിധാനവുമായി ബന്ധപ്പെട്ട് നഷ്ടമാകുന്ന സമയം മറികടക്കാൻ യാത്രക്കാരെ അനുവദിക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
'റെഡ് കാർപെറ്റ്' എന്ന് വിളിക്കപ്പെടുന്ന ഇത്, യാത്രക്കാർക്ക് രേഖകളൊന്നും പുറത്തെടുക്കാതെയോ ഇമിഗ്രേഷൻ കൗണ്ടറുകളിൽ നിൽക്കാതെയോ സെക്കൻഡുകൾക്കുള്ളിൽ സ്‌ക്രീനിങ് സംവിധാനത്തിലൂടെ നടക്കാൻ അനുവദിക്കുന്നു.
ഒരേസമയം 10 യാത്രക്കാരെ പരിശോധിക്കാൻ ഈ സംവിധാനത്തിന് കഴിയും, പരമ്പരാഗത സംവിധാനത്തിന് ഒരു സമയം ഒരു യാത്രക്കാരനെ മാത്രമേ പരിശോധിക്കാൻ സാധിക്കുകയുള്ളൂ.
അടിസ്ഥാനപരമായി, പുതിയ സംവിധാനം യാത്രക്കാരുടെ ഡാറ്റ യാത്രിക ഇടനാഴിയിൽ (പാസഞ്ചർ കോറിഡോർ) എത്തുന്നതിനു മുമ്പുതന്നെ തിരിച്ചറിയുന്നു. അതിനാൽ, ഇത് യാത്രക്കാർക്ക് വിമാനത്താവളത്തിൽ പരിശോധനയ്ക്കായി കാത്തുനിൽക്കുന്ന സമയം ലാഭിക്കാനാകുന്നു.
ദുബൈ വ്യോമയാന സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലെ ഒരു നാഴികക്കല്ലാണ് ഈ സംരഭമെന്ന് ഡിസിഎഎ ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള ലെൻഗാവി അഭിപ്രായപ്പെട്ടു.
“ഡിജിറ്റൽ സെക്യൂരിറ്റി സ്‌ക്രീനർ ലൈസൻസിങ് സിസ്റ്റം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഞങ്ങളുടെ ഉറച്ച പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു. “കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും, ദുബൈയുടെ വ്യോമയാന മേഖലയിൽ അന്താരാഷ്ട്ര ശേഷി ശക്തിപ്പെടുത്തുന്നതിനും ഇതു വഴി സാധ്യമാകും.
സ്മാർട്ട് സിസ്റ്റങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഇതിനായി സംയോജിപ്പിക്കുന്നു. ദുബൈ സർക്കാരിന്റെ ഭാവി കാഴ്ചപ്പാടിന് അനുസൃതമായി, ദുബൈ പൊലിസുമായുള്ള സ്ഥാപനപരമായ സഹകരണത്തിന്റെ മൂല്യം ഈ നേട്ടം എടുത്തുകാണിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു.
വ്യോമയാന രംഗത്ത് ദുബൈയുടെ ആഗോള സ്ഥാനം നിലനിർത്തുന്നതിന് നിരന്തരമായ നവീകരണം ആവശ്യമാണെന്ന് മേജർ ജനറൽ ഹാരിബ് അൽ ഷംസി അഭിപ്രായപ്പെട്ടു.
“വ്യോമയാന വ്യവസായത്തിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് സുരക്ഷാ സംവിധാനത്തിലെ നവീകരണം അത്യാവശ്യമാണ്,” അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ പങ്കാളികളുമായി, സാങ്കേതിക കഴിവുകൾ, പ്രത്യേക പരിശീലനം, സന്നദ്ധത ഉറപ്പാക്കുന്നതിന് ആഗോളതലത്തിൽ മികച്ച രീതികൾ എന്നിവ വികസിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ്. പ്രാദേശികമായും ആഗോളമായും ഒരു മാനദണ്ഡം സ്ഥാപിക്കുന്ന ഒരു സുരക്ഷാ മാതൃക അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.” അദ്ദേഹം വിശദീകരിച്ചു.
ദുബൈ വിമാനത്താവളങ്ങളിൽ ഇതിനകം ഉപയോഗത്തിലുള്ള നിരവധി നൂതന സാങ്കേതികവിദ്യകളെയും സുരക്ഷാ പരിപാടികളെയും കുറിച്ച് പങ്കെടുത്തവർക്ക് വിശദീകരിച്ചു നൽകി.
ദുബായിയുടെ സുരക്ഷ, പ്രവർത്തന മികവ്, ആഗോള കണക്റ്റിവിറ്റി എന്നിവയെക്കുറിച്ചുള്ള ദീർഘകാല കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന ഒരു സംയോജിത സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates