Fence-sitter voters in Kerala play a key role in deciding election outcomes. samakalika Malayalam
News+

കേരളം ആര് ഭരിക്കണം എന്ന് ഇവർ തീരുമാനിക്കും

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നിർണ്ണയിക്കുന്നത് പത്ത് ശതമാനം വോട്ടർമാരാണ്. ഇവരെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെ? ഇവരുടെ തീരുമാനം എങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകുന്നത്?

ഉണ്ണികൃഷ്ണൻ എസ്

വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ, രാഷ്ട്രീയ പാർട്ടികളെ ആകെ മുൾമുനയിൽ നിർത്തുന്നത് ഒരു പ്രത്യേക വിഭാഗക്കാരാണ്. ഇവർ പോളിങ് ബൂത്തുകളിൽ വന്നാൽ ചിലപ്പോൾ ഭരണം തന്നെ മാറിമറിയും. നിർണ്ണായക സ്വാധീനമുള്ള ഇവർ ആരാണ്.

ഇവരിൽ പലരെയും നമുക്ക് അടുത്തറിയാം. ഞാൻ എന്തിനാണ് വോട്ട് ചെയ്യുന്നത്? ഞാൻ വോട്ടു ചെയ്താലും ഇല്ലെങ്കിലും ഇവിടെന്തെങ്കിലു സംഭവിക്കുമോ? എന്ന് കരുതുന്നവരാണ് ഇവർ.

ഇതിനു മുമ്പുള്ള ഇലക്ഷൻ സർവേകൾ പറയുന്നത് ഏകദേശം 10% ആളുകൾ ഈ വിഭാഗത്തിൽ വരുന്നവരാണ് എന്നാണ്. ഏതെങ്കിലും ഒരു പാർട്ടിയോടോ മുന്നണിയോടോ പ്രതിപത്തിയോ കൂറോ ഇല്ലാത്ത ഒരു വിഭാഗം വോട്ടർമാരാണ് അവർ. ഏകദേശം70 നും 75 നും ഇടയിൽ പോളിങ് ശതമാനമുള്ള കേരളത്തിൽ എണ്ണത്തിൽ കുറവാണെങ്കിൽ പോലും, ഈ വിഭാഗക്കാർ ഏറെ പ്രാധാന്യം അർഹിക്കുന്നു.

വോട്ടെടുപ്പിനോട് അടുക്കുമ്പോൾ ഇങ്ങനെ നിഷ്പക്ഷമായി നിലകൊള്ളുന്ന ഫെൻസ് സിറ്റേഴ്സ് ( fence-sitters )എന്നറിയപ്പെടുന്ന സ്വിങ് വോട്ടർമാരുടെ സഹായം പിടിച്ചുപറ്റാനുള്ള അവസാന ശ്രമത്തിലാണ്.

തെരഞ്ഞെടുപ്പുകളിലെ ഫലം പലപ്പോഴും നിർണ്ണയിക്കുന്നത് ഇങ്ങനെ തീരുമാനമെടുക്കാൻ വൈകുന്നവരാണ്. കേരളത്തിൽ, ഉയർന്ന രാഷ്ട്രീയ ബോധവും വിജയത്തിലെ മാർജിനിലെ നേരിയ വ്യത്യാസങ്ങളും ഈ അവസാന നിമിഷ തീരുമാനം എടുക്കുന്നവരുടെ വോട്ട് നിർണായക ഘടകമാക്കി മാറ്റുന്നു എന്നാണ് പോളിങ് സംബന്ധിച്ച പഠനങ്ങൾ പറയുന്നത്.

അതുകൊണ്ട് തന്നെ, രാഷ്ട്രീയ പാർട്ടികൾ ഈ ഘട്ടത്തിൽ കൂടുതൽ ശക്തമായ സന്ദേശങ്ങളും തന്ത്രപരമായ ഇടപെടലുകളും സ്വീകരിക്കുന്നു. കാരണം, ഈ അവസാന മണിക്കൂറിൽ അനിശ്ചിത വോട്ടർമാരാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശ നിർണ്ണയിക്കുന്നത്.

ഫെൻസ് സിറ്റേഴ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ഈ വോട്ടർമാർ പലപ്പോഴും അവരുടെ തീരുമാനമെടുക്കുന്നത് വോട്ടിങ്ങിന് തൊട്ടുമുമ്പുള്ള സമയത്തായിരിക്കും. അവസാന മണിക്കൂറിനുള്ളിൽ അവരെടുക്കുന്ന തീരുമാനത്തെ ചില ഘടകങ്ങൾ സ്വാധീനിക്കുന്നു. വികാരങ്ങൾ, സാമൂഹിക സൂചനകൾ, അവസാനഘട്ട പ്രചാരണങ്ങൾ എന്നിവയാണ് പ്രധാനമായും ഈ സ്വധീന ഘടകങ്ങളായി കണക്കാക്കപ്പെടുന്നത്.

നേരിയ ഭൂരിപക്ഷം ഉള്ള പല മണ്ഡലങ്ങളിൽ മത്സര ഫലം മാറ്റിമറിക്കാൻ കഴിയുന്നവരാണ് ഇക്കൂട്ടർ. പ്രചാരണങ്ങളുടെ അവസാന പാദങ്ങളിൽ യഥാർത്ഥ പോരാട്ടം ഇപ്പോൾ ഇവരെ സ്വാധീനിക്കുന്നതിലാണ്. ഈ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച്ച നടന്ന കാര്യങ്ങൾ നോക്കിയാൽ ഇത് മനസ്സിലാകും.

ചൊവ്വാഴ്ച വൈകുന്നേരം പരമ്പരാഗതമായ ‘കൊട്ടിക്കലാശം’ കൊണ്ട് പ്രചാരണം ഔദ്യോഗികമായി അവസാനിച്ചെങ്കിലും, ദിവസം ശാന്തമായിരുന്നില്ല. അഴിമതി ആരോപണങ്ങളും, മുഖ്യമന്ത്രി പിണറായി വിജയനെ “പോടാ മോനേ വിജയൻ” എന്ന പ്രസംഗത്തിന് പിന്നാലെ ഔദ്യോഗിക കത്തെഴുതിയ തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഢിയും അതിനെതിരെ “ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്” എന്ന പ്രയോഗത്തിലൂടെ മറികടക്കുന്നതും, ഈ ഫെൻസ് സിറ്റേഴ്സിനെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള നാടകീയ രംഗങ്ങളായിരുന്നു.

കേരളത്തിലെ ഫ്ലോട്ടിങ് വോട്ടർ

ചരിത്രപരമായി കേരളം ശക്തമായ രണ്ട് മുന്നണി സംവിധാനങ്ങളിലായിരുന്നു മുന്നോട്ട് പോയിരുന്നത്. ഇപ്പോഴതിന് ഒരു മൂന്ന് മുന്നണി രാഷ്ട്രീയ സ്വഭാവം കാണിക്കുന്ന നിലയിലേക്കുള്ള സൂചനകൾ ചില മണ്ഡലങ്ങളിലെങ്കിലും ദൃശ്യമായിട്ടുണ്ട്.

സ്ഥിരമായി ഏതെങ്കിലും ഒരു പാർട്ടിക്കോ മുന്നണിക്കോ വോട്ട് ചെയ്യാത്ത “ഫ്ലോട്ടിങ്” വോട്ടർ തെരഞ്ഞെടുപ്പിനോട് അടിസ്ഥാനപരമായി താൽപ്പര്യരാഹിത്യമുള്ളയാളല്ല; മറിച്ച്, കൂടുതൽ സൂക്ഷ്മമായ വിലയിരുത്തലിലൂടെ തീരുമാനമെടുക്കുന്ന വ്യക്തിയാണ്. ഇവർ പലപ്പോഴും ഭരണകക്ഷിയുടെ പ്രകടനവും പ്രതിപക്ഷത്തിന്റെ വാഗ്ദാനങ്ങളും താരതമ്യം ചെയ്യുന്നതിനായി തീരുമാനം വൈകിപ്പിക്കുന്നു.

ഈ സാഹചര്യത്തിലാണ് ശക്തമായ നിലപാടുകൾ വ്യക്തമാക്കുന്ന പ്രയോഗങ്ങളും സന്ദേശങ്ങളും നാടകീയതയും നിർണ്ണായകമായി മാറുന്നത്. ഇത് സാധാരണയായി വോട്ടെടുപ്പിന് തൊട്ടുമുമ്പ് തീരുമാനമെടുക്കുന്ന വോട്ടർമാരെയാണ് ലക്ഷ്യമിടുന്നത്.

2006 മുതൽ സി എസ് ഡി എസ് ( Centre for the Study of Developing Societies -CSDS) നടത്തിയ പഠനങ്ങൾ പ്രകാരം, ഏകദേശം 70% വോട്ടർമാർ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തീരുമാനമെടുക്കുന്നു. അതിനാൽ, അവസാന നിമിഷത്തിലെ ആരോപണ പ്രത്യാരോപണങ്ങൾ, ശേഷിക്കുന്ന 10 ശതമാനത്തെ സ്വാധീനിക്കാനാണ് ലക്ഷ്യമിടുന്നത്.

ഞങ്ങളുടെ സർവേകൾ കാണിക്കുന്നത് ഒരു നല്ല ശതമാനം, അതായത് 65-70% ആളുകൾ ആർക്ക് വോട്ടു ചെയ്യണം എന്ന് നേരത്തെ തന്നെ തീരുമാനിച്ചു ഉറപ്പിച്ചിട്ടുള്ളവരാണ്. എന്നാണ് കേരള സർവകലാശാലയിലെ പൊളിറ്റിക്സ് വിഭാഗം അധ്യാപകനും രാഷ്ട്രീയ, സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. ജെ. പ്രഭാഷ് അഭിപ്രായപ്പെടുന്നത്.

എന്നാൽ, ചില വോട്ടർമാർ കാത്തിരുന്ന് കാണുക എന്ന സമീപനം സ്വീകരിക്കുന്നു. അവസാന ദിവസങ്ങളിലെ ‘ബോംബ്ഷെല്ലുകൾ’ കടുത്ത മത്സര ഫലം മാറ്റാൻ കഴിവുള്ള ഈ 10% നെ ലക്ഷ്യമിടുന്നു. അദ്ദേഹം പറഞ്ഞു.

ഇവർ എങ്ങനെ വോട്ടു ചെയ്യുമെന്ന് പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇവരെ ചില കാര്യങ്ങൾ കൊണ്ട് സ്വാധീനിക്കാൻ കഴിയുന്ന കൂട്ടരാണെന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടലുകൾ. എന്നാൽ പോലും , ഇത്തരക്കാർ വ്യക്തമായ ട്രെൻഡ് ഉണ്ടെങ്കിൽ, അവർ അതിനെതിരെ പോകാൻ സാധ്യത കുറവാണെന്നും പ്രഭാഷ് വിശദീകരിച്ചു.

ഈ ഫെൻസ് സിറ്റേഴ്സ് (fence sitters) രാഷ്ട്രീയത്തെ ആഴത്തിൽ സമീപക്കുന്നവരല്ല. ചുറ്റുമുള്ള ശബ്ദവും നാടകീയതയും അവരെ സ്വാധീനിക്കുന്നു. എന്നാണ് മനശ്ശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ ഡോ. സി.ജെ. ജോൺ നിരീക്ഷിക്കുന്നത്.

എന്നാൽ, തീരുമാനം എടുത്താലും, പലരും വോട്ട് ചെയ്യാതിരിക്കാൻ സാധ്യതയുണ്ട്. ചെറിയൊരു മഴ, ചൂട്, അല്ലെങ്കിൽ നീണ്ട നിര — ഇവ മതിയാകും അവർക്ക് വോട്ട് ഒഴിവാക്കാൻ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വോട്ടർമാരുടെ മാറുന്ന മുൻഗണന

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ രാഷ്ട്രീയ പാർട്ടികൾക്ക് മുൻഗണന നൽകുന്ന പ്രവണതയായിരുന്നു കേരളത്തിൽ പൊതുവിൽ കണ്ടുവന്നിരുന്നത്. എന്നാൽ ആ കാഴ്ചപ്പാടിന് മാറ്റം സംഭവിക്കുന്നുവെന്നാണ് സി എസ് ഡി എസ് ഡേറ്റ കാണിക്കുന്നത്.

കേരളത്തിൽ ഈ നൂറ്റാണ്ടിൽ നടന്ന രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ( 2006) 63% വോട്ടുകളും പോൾ ചെയ്തത് രാഷ്ട്രീയ പാർട്ടികളെയും അതിനോടുള്ള വിശ്വാസത്തെയും അടിസ്ഥാനമാക്കിയായിരുന്നു. ഇതിൽ 25 ശതമാനം വോട്ടുകൾ സ്ഥാനാർത്ഥി ആയിരുന്ന വ്യക്തിയെ പരിഗണിച്ച് ചെയ്തതുമായിരുന്നു. എന്നാൽ, 2021 ആയപ്പോൾ ഈ കണക്കിൽ വ്യത്യാസം വരുന്നു.

2021 ആയപ്പോൾ രാഷ്ട്രീയ പാർട്ടികളിലെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള വോട്ടിങ് 61 ശതമാനമായി കുറഞ്ഞു, അതേ സമയം സ്ഥാനാർത്ഥികളെ വ്യക്തിപരമായി വിലയിരുത്തിയുള്ള വോട്ടിങ് 29 ശതമാനമായി ഉയർന്നു. ഇത് രാഷ്ട്രീയനിലപാടുകൾക്കതീതമായി വ്യക്തികളെ അടിസ്ഥാനമാക്കി വോട്ട് ചെയ്യുന്നവരുടെ രാഷ്ട്രീയ നിക്ഷപക്ഷ ( പൊളിറ്റിക്കലി ന്യൂട്രൽ) രായ വോട്ടർമാർ കൂടുന്നു എന്നതിലെ സൂചനയാണ്.

യുവാക്കൾ തെരഞ്ഞെടുപ്പിൽ നിന്ന് അകലുന്നോ?

യുവജനങ്ങളുടെ പങ്കാളിത്തം മറ്റൊരു ആശങ്കയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഡേറ്റ പ്രകാരം, 18-19 വയസ്സുകാരിൽ 40% പോലും 2024-ലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. 30 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 50 ലക്ഷത്തിൽ താഴെയാണ്. ജെൻസീ (Gen Z) വോട്ടർമാർ കയ്യാലപ്പുറത്തെ തേങ്ങപോലെ നിലകൊള്ളുകയാണോ അല്ലെങ്കിൽ 20-25% പേർ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്ന കൂട്ടത്തിലാണോ എന്ന് വ്യക്തമല്ല.

വോട്ടെടുപ്പ് ദിനം അടുത്തുവരുമ്പോൾ, എല്ലാവരുടെയും കണ്ണുകൾ ഈ ചെറിയ പക്ഷേ നിർണായകമായ തീരുമാനമായിട്ടില്ലാത്ത വോട്ടർമാരിലേക്കാണ്. വളരെ നേർത്ത മാർജിനുള്ള മണ്ഡലങ്ങളിൽ, അവരുടെ തീരുമാനങ്ങൾ — അല്ലെങ്കിൽ വോട്ട് ചെയ്യാതിരിക്കുക — അന്തിമഫലം നിർണയിക്കുക. പ്രചാരണങ്ങൾ വമ്പൻ റാലികളും കോലാഹലങ്ങളും കൊണ്ട് നിറഞ്ഞാലും, സംസ്ഥാനം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ശാന്തരായി നിലകൊള്ളുന്ന ഈ ഫെൻസ് സിറ്റേഴ്സ് വോട്ടർമാരായിരിക്കും.

പൊതുവിൽ വിലയിരുത്തലുകൾ ഇങ്ങനെ നിലനിൽക്കുമ്പോവും, കേരളത്തിന്റെ ഉയർന്ന സാക്ഷരതയും ആഴത്തിലുള്ള രാഷ്ട്രീയ ബോധവും ഈ അവസാന നിമിഷ തീരുമാനങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇവിടെ “റാഷണൽ വോട്ടർ” മോഡൽ വ്യക്തമായി കാണാം—അവസാന നിമിഷ തീരുമാനങ്ങളും പലപ്പോഴും ആലോചനാപരമായ വിലയിരുത്തലിന്റെ ഫലമാണ്. Electoral Politics in Kerala: The 2011 Assembly Elections (Sridharan, 2012) എന്ന പഠനം വോട്ടർമാർ അവസാന നിമിഷം വരെ ഭരണകൂടത്തെ വിമർശനാത്മകമായി വിലയിരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു—ക്ഷേമ പദ്ധതികളുടെ നടപ്പാക്കൽ, ഭരണത്തിലെ കാര്യക്ഷമത, പാർട്ടികൾ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകളോടുള്ള വിശ്വാസ്യത എന്നിവയെ കീറിമുറിച്ച് വിശകലനം ചെയ്താണ് അവർ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നത്.

അവസാന നിമിഷ വോട്ടർമാർ

അമേരിക്കൻ നാഷണൽ ഇലക്ഷൻ സ്റ്റഡീസ് (American National Election Studies -ANES) ഉൾപ്പെടെ പല പഠനങ്ങളും സൂചിപ്പിക്കുന്നത് 10–20% വോട്ടർമാർ അവസാന ആഴ്ചയിലാണ് തീരുമാനം എടുക്കുന്നതെന്നാണ്; അതിൽ വലിയൊരു വിഭാഗം അവസാന 48 മണിക്കൂറിലാണ് തീരുമാനിക്കുന്നത്.

മനശ്ശാസ്ത്രജ്ഞർ ഇതിനെ “കോഗ്നിറ്റീവ് മിനിമൈസേഷൻ” എന്ന് വിളിക്കുന്നു—വിവരങ്ങളുടെ അമിതഭാരം കാരണം തീരുമാനമെടുക്കൽ വൈകിപ്പിച്ച്, അവസാനം വികാര സൂചനകളെയും ലളിതമായ സൈക്കോളജിക്കൽ ഷോട്ട്കട്ട് ശൈലിയെ ആശ്രയിക്കുന്ന പ്രവണതി. അവസാന സമയത്ത് പ്രത്യക്ഷപ്പെടുന്ന വാർത്തകൾ നേതൃത്വത്തെ കുറിച്ചുള്ള ധാരണയെ ശക്തമായി സ്വാധീനിക്കുന്ന് അയ്യങ്കാർ ആൻഡ് കിൻഡർ (Iyengar and Kinder -1987) നടത്തിയ മീഡിയ പ്രൈമിങ് പഠനം പറയുന്നു.

അവസാന നിമിഷ തീരുമാനങ്ങളുടെ മനശ്ശാസ്ത്രം

ഈ വിഭാഗം വോട്ടർമാർക്ക് ശക്തമായ പ്രത്യക്ഷത്തിൽ പ്രതിഫലിപ്പിക്കുന്ന എക്സിപ്ലിസ്റ്റ് ആറ്റിറ്റ്യൂഡ്സ് (explicit attitudes) കുറവായിരിക്കും; പകരം പരോക്ഷ മനോഭാവം ( “implicit attitudes)—അവർക്കുതന്നെ വ്യക്തമായി വിശദീകരിക്കാൻ കഴിയാത്ത മാനസിക ബന്ധങ്ങൾ—ആണ് നിർണായകമാകുന്നത് എന്ന് ബയോമെഡിക്കൽ, ലൈഫ് സയൻസസ് ജേണലായ പബ്മെഡ് സെൻട്രൽ (പിഎംസി)യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സമയം കുറയുന്നതോടെ, ഇവർ ഹ്യൂറിസ്റ്റിക് പ്രോസസ്സിങ് (heuristic processing) എന്ന മനശ്ശാസ്ത്രം വിശേഷിപ്പിക്കുന്ന രീതിയിൽ തീരുമാനമെടുക്കാനുള്ള ലളിതമായ മാർഗങ്ങൾ സ്വീകരിക്കുന്നു എന്നാണ് ഇത് വിശദീകരിക്കുന്നത്.

ബാൻഡ് വാഗൺ ഇഫക്ട് (Bandwagon Effect) അനുസരിച്ച്, വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയിലേക്ക് ചിലർ ആകർഷിക്കപ്പെടുന്നു. മറുവശത്ത്, അണ്ടർഡോഗ് ഇഫക്ട് (Underdog Effect) ചിലരെ പിന്നിൽ നിൽക്കുന്ന സ്ഥാനാർത്ഥിയിലേക്ക് തിരിക്കുന്നു. ഈ പ്രവണതകൾ അവസാന ദിവസങ്ങളിൽ കൂടുതൽ ശക്തമാകുന്നു.

പ്രചാരണ തന്ത്രം: പ്രേരണയിൽ നിന്ന് മൊബിലൈസേഷനിലേക്ക്

അവസാന സമയം എന്നത് രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചടത്തോലം പ്രേരണയുടെ ഘട്ടമല്ല, മൊബിലൈസേഷൻ ഘട്ടമാണ്. വികാരാത്മക സന്ദേശങ്ങൾ—പ്രത്യേകിച്ച് ഭയമോ പ്രതീക്ഷയോ സൃഷ്ടിക്കുന്നവ—അനിശ്ചിത വോട്ടർമാരെ കൂടുതൽ സ്വാധീനിക്കുന്നതായി കാണിക്കുന്നുവെന്ന് അമേരിക്കൻ പൊളിറ്റിക്കൽ സയൻസ് റിവ്യൂ( American Political Science Review) നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

സോഷ്യൽ നെറ്റ്‌വർക്കുകളുടെ സ്വാധീനം

“ഡിന്നർ ടേബിൾ ഇഫക്റ്റ്” ഈ ഘട്ടത്തിൽ നിർണായകമാകുന്നു. കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുമായി നടക്കുന്ന സംഭാഷണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നു. തങ്ങൾക്ക് വിശ്വാസമുള്ള ഒരാളുടെ അഭിപ്രായം പലപ്പോഴും മാസങ്ങളോളം നീണ്ട പ്രചാരണത്തെക്കാൾ കൂടുതൽ സ്വാധീനിക്കുന്നതിന് സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.

In Kerala elections, nearly 10% of fence-sitter voters play a decisive role in determining results. Explore what influences these voters and how they shape the final outcome.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലബനനിൽ ഇസ്രയേൽ ആക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് ആരോ​ഗ്യ മന്ത്രാലയം

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി രമേശ് ചെന്നിത്തല

'ഞാന്‍ ഒരു തൊഴിലാളിയെ പോലെ, പന്തെറിയുക മാത്രം ജോലി'; ഇന്ത്യന്‍ ടീമില്‍ ഇടം നേടാത്തതിനെ കുറിച്ച് ഷമി

70,000 രൂപ മുതൽ 1,50,000 രൂപവരെ ശമ്പളം, എൻപിഎസ്സിൽ വിവിധ തസ്തികകളിൽ ഒഴിവ്; ഏപ്രിൽ 29 വരെ അപേക്ഷിക്കാം

പാകിസ്ഥാന്റേത് ഹീറോയിക് എൻട്രി? അമേരിക്കൻ - ഇറാൻ സംഘർഷത്തിലെ പാക് പങ്കെന്ത്? ?

SCROLL FOR NEXT