ഫിലഡാൽഫിയ: പരാഗ്വെയെ ഒറ്റ ഗോളിൽ വീഴ്ത്തി മുൻ ചാംപ്യൻമാരായ ഫ്രാൻസ് ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ. ക്യാപ്റ്റൻ കിലിയൻ എംബാപ്പെ നേടിയ ഒറ്റ ഗോൾ ബലത്തിലാണ് ഫ്രാൻസ് ജയിച്ചു കയറിയത്. ക്വാർട്ടറിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ കാര്യമായ നീക്കങ്ങൾ നടത്താൻ ഇരു ടീമുകൾക്കുമായില്ല. പതിയെ ഫ്രാൻസ് മുന്നേറ്റങ്ങൾ നത്തിത്തുടങ്ങി. ഫ്രാൻസ് പന്ത് കൈവശം വെച്ച് കളിച്ച് അവസരം സൃഷ്ടിച്ചു. എന്നാൽ അത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
പരാഗ്വെ ഫ്രഞ്ച് നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ചു. കിട്ടിയ അവസരങ്ങളിൽ അവരുടെ മുന്നേറ്റനിര ഫ്രഞ്ച് ബോക്‌സിൽ അപകടം വിതച്ചു. 28ാം മിനിറ്റിൽ ഡീഗോ ഗോമസ് ഗോളിനടുത്തെത്തിയിരുന്നെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല. അതേസമയം ആദ്യപകുതിയുടെ അവസാനം മത്സരം പരുക്കനായി മാറുന്നതും കണ്ടു. എംബാപ്പെയെ പരാഗ്വെ താരങ്ങൾ നിരന്തരം ഫൗൾ ചെയ്തത് തർക്കത്തിന് വഴിവെച്ചു. മത്സരത്തിനിടെ 2 തവണയാണ് കളി കൈയാങ്കളിയിലേക്ക് നീങ്ങുമെന്നു തോന്നിച്ചത്. ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ തർക്കമുണ്ടായി.
രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. എംബാപ്പെയും ഡെംബെലെയും കൂടുതൽ മുന്നേറ്റങ്ങൽ നടത്തി. എന്നാൽ പാരഗ്വെ പ്രതിരോധത്തെ മറികടക്കാനായില്ല. പരാഗ്വ ഗോൾ കീപ്പർ ഒർലാൻഡോ ഗിൽ മികച്ച സേവുകളുമായി കളം നിറഞ്ഞു.
എന്നാൽ പരഗ്വെയ്ക്ക് തിരിച്ചടി സമ്മാനിച്ച് 70ാം മിനിറ്റിൽ റഫറി പെനാൽറ്റി വിധിച്ചു. എംബാപ്പെയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി നൽകിയത്. വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി പെനാൽറ്റി അനുവദിച്ചത്. എംബാപ്പെ കൃത്യമായി അത് ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ പരാഗ്വെയ്ക്ക് ആയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates