'സിനിമയ്ക്കു പ്രിയം മുറിവൈദ്യം'; മെര്‍സല്‍ മാത്രമല്ല, പല പടങ്ങളും അങ്ങനെ;പ്രതിരോധിക്കാന്‍ ഒരുങ്ങി ഡോക്റ്റര്‍മാര്‍

സിനിമയിലൂടെ ആധുനിക വൈദ്യശാസ്ത്രത്തെ മോശമായി ചിത്രീകരിക്കുന്നതിനെതിരേ പ്രചാരണം നടത്താനൊരുങ്ങി ഡോക്റ്റര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
'സിനിമയ്ക്കു പ്രിയം മുറിവൈദ്യം'; മെര്‍സല്‍ മാത്രമല്ല, പല പടങ്ങളും അങ്ങനെ;പ്രതിരോധിക്കാന്‍ ഒരുങ്ങി ഡോക്റ്റര്‍മാര്‍

കൊച്ചി: സിനിമയിലൂടെ ആധുനിക വൈദ്യശാസ്ത്രത്തെ മോശമായി ചിത്രീകരിക്കുന്നതിനെതിരേ പ്രചാരണം നടത്താനൊരുങ്ങി ഡോക്റ്റര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വിജയ് ചിത്രമായ മെര്‍സലില്‍ ഡോക്റ്റര്‍മാരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള രംഗങ്ങളാണ് പ്രചാരണത്തിന് വഴിവെച്ചിരിക്കുന്നത്. ആരോഗ്യ രംഗത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഡോക്റ്ററാണ് എന്ന രീതിയിലുള്ള പ്രചരണമാണ് നിലവില്‍ നടക്കുന്നതെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ഐഎംഎയുടെ കോരള ഘടകം വ്യക്തമാക്കി.
 
അടുത്ത് ഇറങ്ങിയ ഒരു സിനിമയില്‍ പോലും ഡോക്റ്റര്‍മാരെ നല്ലരീതിയില്‍ കാണിക്കുന്നില്ല. ഇത്തരത്തിലുള്ള നടപടികള്‍ ജനങ്ങളില്‍ ആധുനിക വൈദ്യശാസ്ത്രത്തേക്കുറിച്ച് സംശയം വളര്‍ത്താന്‍ കാരണമാകുമെന്നും ഐഎംഎ കേരള ഘടകം പ്രസിഡന്റെ ഡോ. വി.ജി. പ്രദീപ് കുമാര്‍ പറഞ്ഞു. സിനിമ പോലുള്ള വലിയ മാധ്യമങ്ങളിലൂടെ വൈദ്യശാസ്ത്രത്തിനെതിരേ നടക്കുന്ന പ്രചരണങ്ങള്‍ ജനങ്ങളുടെ ചിന്താഗതിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. 

ഇത് അംഗീകൃത വൈദ്യരംഗത്തില്‍ നിന്ന് ജനങ്ങളെ അകറ്റാന്‍ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ആധുനിക വൈദ്യശാസ്ത്രത്തിലെ വിശ്വാസം നഷ്ടപ്പെടുന്നത് മുറിവൈദ്യം പോലുള്ള ചികിത്സരീതിയിലേക്ക് ജനങ്ങള്‍ തിരിയാനുള്ള സാധ്യതകളും വര്‍ധിപ്പിക്കും. സമൂഹത്തെ പിന്നോട്ട് നയിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സഹായിക്കൂവെന്നും പ്രദീപ് വ്യക്തമാക്കി.

സിംഗപ്പൂരില്‍ സൗജന്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന മെര്‍സലിലെ വിവാദ പരാമര്‍ശം വസ്തുത വിരുദ്ധമാണെന്ന നിലപാടിലാണ് ഡോക്റ്റര്‍മാര്‍. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. എല്ലാ മേഖലകളിലും അഴിമതി നടത്തുന്നവരുണ്ട്. എന്നാല്‍ 99 ശതമാനം ഡോക്റ്റര്‍മാരും മോശമാണെന്ന് കാണിക്കുന്നത് ശരിയല്ലെന്നും ഐഎംഎ പറഞ്ഞു. 

ഒരു സിനിമ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും ഇത്തരത്തിലുള്ള പ്രചരണങ്ങളെ പ്രതിരോധിക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് കേരളത്തിലെ ഡോക്റ്റര്‍മാര്‍. രണ്ടും അഞ്ചും രൂപക്ക് ഡോക്റ്റര്‍മാര്‍ ചികിത്സിക്കണമെന്നാണ് സിനിമയില്‍ പറയുന്നത്. എന്നാല്‍ ഡോക്റ്റര്‍മാരും മനുഷ്യരാണെന്ന് ആരും മനസിലാക്കാത്തത് എന്താണെന്നും പ്രദീപ് ചോദിക്കുന്നു. വളരെ കുറച്ച് സിനിമകള്‍ ഒഴിച്ചാല്‍ മറ്റ് ചിത്രങ്ങളിലെല്ലാം ഡോക്റ്റര്‍മാരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം. 

മെര്‍സല്‍ തമിഴ് ചിത്രമായതിനാല്‍ കേരള ഘടകം ഇതിനെതിരേ കൂടുതല്‍ പ്രതിഷേധങ്ങള്‍ നടത്തില്ല. എന്നാല്‍ തമിഴ് സംഘടന ചിത്രത്തിനെതിരേ ശക്തമായാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഐഎംഎ. സിനിമയിതെ തെറ്റായ പരാമര്‍ശത്തിനെതിരേ നിയമപരമായി നടപടിയെടുക്കാനും അവര്‍ പദ്ധതിയിടുന്നുണ്ട്. മെര്‍സലില്‍ ജിഎസ്ടിയെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കെതിരേ ബിജെപി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. വിവാദം കത്തിപ്പടര്‍ന്നതോടെ സിനിമയ്ക്ക് ജനപിന്തുണ ഏറുകയാണുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com