'മൂന്ന് മാസത്തെ സുനാമിയിലുണ്ടാക്കിയ താടിയാണത്, മാധ്യമങ്ങള്‍ക്ക് നന്ദി'; കമ്മാര സംഭവത്തിന്റെ താടിലുക്കിനെക്കുറിച്ച് ദിലീപ്

ഇത് തന്റെ രണ്ടാം ജന്മമാണെന്നും തന്നെ സ്‌നേഹിക്കുന്ന മലയാളി പ്രേക്ഷകരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും താരം പറഞ്ഞു
'മൂന്ന് മാസത്തെ സുനാമിയിലുണ്ടാക്കിയ താടിയാണത്, മാധ്യമങ്ങള്‍ക്ക് നന്ദി'; കമ്മാര സംഭവത്തിന്റെ താടിലുക്കിനെക്കുറിച്ച് ദിലീപ്

പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ദിലീപ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിനിമയിലെ താടി ലുക്ക് പിറന്നത് മൂന്ന് മാസത്തെ സുനാമിയിലാണെന്നാണ് ദിലീപ് പറഞ്ഞത്. ഇതിന് മാധ്യമങ്ങളോട് നന്ദി പറയുന്നതായും താരം പറഞ്ഞു. 

ഇത് തന്റെ രണ്ടാം ജന്മമാണെന്നും തന്നെ സ്‌നേഹിക്കുന്ന മലയാളി പ്രേക്ഷകരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും താരം പറഞ്ഞു. 'അഞ്ച് ഗെറ്റപ്പിലാണ് സിനിമയില്‍ എത്തുന്നത്. അതില്‍ മൂന്ന് പ്രധാന വേഷങ്ങള്‍. ഒന്ന് വയസനായിട്ട് പിന്നെ പാട്ടില്‍ വരുന്ന ലുക്ക്, പിന്നെയുള്ളത് എന്ത് ലുക്ക് വേണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഞാന്‍ ഒരു വലിയ സുനാമിയില്‍ പെട്ടുപോകുന്നത്. ആ മൂന്ന് മാസം കൊണ്ടാണ് താടി ലുക്ക് ഉണ്ടാക്കിയെടുക്കുന്നത്. അതുണ്ടാക്കാന്‍ സഹായിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ദിലീപ് പറഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് മൂന്നു മാസത്തെ സുനാമിയെക്കുറിച്ചുള്ള ദിലീപിന്റെ വാക്കുകളെ സദസ്സ് ഏറ്റെടുത്തത്. 

പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയാനും ദിലീപ് മറന്നില്ല. നിര്‍മാതാവ് ഗോകുലം ഗോപാനെ ഒരിക്കലും മറക്കാനാകില്ല. സിനിമയ്ക്കു വേണ്ടി 10 കോടി ചെലവഴിച്ച സമയത്താണ് താന്‍ അകത്തുപോകുന്നത്. ഇതോടെ സംവിധായകന്‍ രതീഷ് ഷോക്കിലായി. എന്നാല്‍ ഗോകുലന്റെ മകന്‍ മകന്‍ പ്രവീണ്‍ രതീഷിനെ വിളിച്ചു പറഞ്ഞത്. അയാള്‍ അതൊന്നും ചെയ്യില്ല, അയാള്‍ വരട്ടെ അതുവരെ കാത്തിരിക്കാം എന്നാണ്. സിനിമ മുടങ്ങിപ്പോകും എന്ന് വിചാരിച്ചിരുന്ന ഘട്ടത്തില്‍ തിരിച്ചുവരുമെന്ന് പൂര്‍ണമായി വിശ്വസിച്ച് ഒപ്പം നിന്ന നിര്‍മാതാവിനോടുള്ള നന്ദി എപ്പോഴുമുണ്ടാകുമെന്നും ദിപീപ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com