'രണ്ട് മണിക്കൂര്‍ മാത്രമുള്ള സിനിമയെ ഭയക്കുന്നത് എന്തിനാണ്?' ആക്രമണങ്ങളെ ചെറുക്കാന്‍ കലാകാരന്മാര്‍ ഒന്നിച്ചുനില്‍ക്കുന്നില്ലെന്ന് നന്ദിത ദാസ്

ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയുമെല്ലാം അടിസ്ഥാനത്തില്‍ കലാകാരങ്ങളെപ്പെലും തരംതിരിക്കിക്കുന്ന കാലഘട്ടമാണിതെന്നും അപകടകരമായ കാലത്തെ ഒന്നിച്ച് നേരിടണമെന്നുമാണ് അവര്‍ പറയുന്നത്
'രണ്ട് മണിക്കൂര്‍ മാത്രമുള്ള സിനിമയെ ഭയക്കുന്നത് എന്തിനാണ്?' ആക്രമണങ്ങളെ ചെറുക്കാന്‍ കലാകാരന്മാര്‍ ഒന്നിച്ചുനില്‍ക്കുന്നില്ലെന്ന് നന്ദിത ദാസ്

കൊല്‍ക്കത്ത: കലയ്ക്ക് സമൂഹത്തിലുള്ള സ്വാധീനം കൊണ്ടാണ് സിനിമ റദ്ദാക്കണമെന്നും പുസ്തകങ്ങള്‍ വിലക്കണമെന്നും പറയുന്നതെന്ന് സംവിധായിക നന്ദിതാ ദാസ്. കലയെ അവര്‍ ഭയപ്പെടുകയാണെന്നും എന്നാല്‍ അപകടകരമായ സമയമായിരുന്നിട്ടുകൂടി കലാകാരന്മാര്‍ ഒന്നിച്ചു നില്‍ക്കുകയോ ഇതിനെതിരേ സംസാരിക്കുകയോ ചെയ്യുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇരുപത്തിനാലാമത് കൊല്‍ക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ സത്യജിത്ത് റേ മെമ്മോറിയല്‍ പ്രഭാഷണത്തിനിടെയായിരുന്നു നന്ദിതയുടെ പ്രതികരണം. 

കലകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഒരു സിനിമക്കെതിരെ നടക്കുന്ന കലാപങ്ങള്‍. എന്തിനാണ് ഇവരിതൊക്കെ ചെയ്യുന്നത്? രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ എന്തിനാണിവര്‍ റദ്ദാക്കുന്നത്?  എന്തിനാണ് ഒരു പുസ്തകം വിലക്കുന്നത്? ഒരു കലാകാരന് ചിത്രരചനയില്‍ പോലും സ്വാതന്ത്ര്യം നല്‍കാത്തത്?  കലയെ അവര്‍ ഇത്രമാത്രം ഭയപ്പെടുന്നുണ്ടെങ്കില്‍, സമൂഹത്തില്‍ കലയ്ക്കുള്ള സ്വാധീനം കൊണ്ടു തന്നെയാണ്. കലയെയും കലാകാരനെയും സംരക്ഷിക്കാന്‍ ആളുകള്‍ പൊരുതുന്നതും അതു കൊണ്ടാണ്. നന്ദിത പറഞ്ഞു. 

ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയുമെല്ലാം അടിസ്ഥാനത്തില്‍ കലാകാരങ്ങളെപ്പെലും തരംതിരിക്കിക്കുന്ന കാലഘട്ടമാണിതെന്നും അപകടകരമായ കാലത്തെ ഒന്നിച്ച് നേരിടണമെന്നുമാണ് അവര്‍ പറയുന്നത്. സഫ്ദര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കലാകാരന്മാര്‍ ഒന്നിച്ച് തെരുവിലിറങ്ങിയിരുന്നു. അത്തരത്തില്‍ അവസ്ഥ ആര്‍ക്കും വരാം എന്ന് മനസിലാക്കാന്‍ സഫ്ദര്‍ ഹാഷ്മിയും ഗൗരി ലങ്കേഷുമൊക്കെ മണ്‍മറഞ്ഞു പോകും വരെ നമ്മള്‍ കാത്തിരിക്കേണ്ടതില്ലായിരുന്നുവെന്നും നന്ദിത കൂട്ടിച്ചേര്‍ത്തു. 

മീടൂ മൂവ്‌മെന്റ് പറയുന്നത് അക്രമണങ്ങളെക്കുറിച്ചാണെന്നും അല്ലാതെ ഉന്നതരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ലെന്നും നന്ദിത പറഞ്ഞു. സിനിമയിലുള്ളവര്‍ മാത്രമല്ല എല്ലാ തൊഴില്‍ മേഖലയിലുള്ള അതിക്രമങ്ങളെക്കുറിച്ചും തുറന്നു പറയണം. 'പുരുഷാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണ്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഈ മൂവ്‌മെന്റിനെ പിന്തുണയക്കണം. സ്ത്രീകള്‍ അവര്‍ക്കേറ്റ അതിക്രമങ്ങളെ കുറിച്ച് പറയുന്നത് നമ്മള്‍ കേള്‍ക്കണം. ഇതിനെ ഉന്നതര്‍ക്കു നേരെയുള്ള ആരോപണങ്ങള്‍ മാത്രമായി കാണരുത്. തങ്ങളനുഭവിച്ച അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ ഹാഷ് ടാഗുകളോ വേണ്ടത്ര പദസമ്പത്തോ ഇല്ലാത്ത ഒട്ടേറെ സ്ത്രീകള്‍ രാജ്യത്തിലുടനീളമുണ്ട്. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലകളിലും ഇത്തരം ദുരനുഭവങ്ങളുള്ള സ്ത്രീകളുണ്ട്' നന്ദിതാ ദാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com