ഇരയാക്കി തരംതാഴ്‌ത്തേണ്ട, എനിക്കൊരു പേരുണ്ട്, ഒരു കഥയുണ്ട്, പുറത്തുകൊണ്ടു വരാന്‍ ശ്രമിക്കുന്ന സത്യമുണ്ട്; പ്രിയങ്കയ്ക്ക് ചുട്ടമറുപടിയുമായി തനുശ്രീ 

നടന്‍ നാന പടേക്കറില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി തുറന്നുപറഞ്ഞതിന് തനിക്ക് പിന്തുണയുമായി എത്തിയ പ്രിയങ്കയുടെ ഇര പരാമര്‍ശത്തില്‍ വിമര്‍ശനവുമായി തനുശ്രീ ദത്ത
ഇരയാക്കി തരംതാഴ്‌ത്തേണ്ട, എനിക്കൊരു പേരുണ്ട്, ഒരു കഥയുണ്ട്, പുറത്തുകൊണ്ടു വരാന്‍ ശ്രമിക്കുന്ന സത്യമുണ്ട്; പ്രിയങ്കയ്ക്ക് ചുട്ടമറുപടിയുമായി തനുശ്രീ 

മുംബൈ: നടന്‍ നാന പടേക്കറില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി തുറന്നുപറഞ്ഞതിന് തനിക്ക് പിന്തുണയുമായി എത്തിയ പ്രിയങ്കയുടെ ഇര പരാമര്‍ശത്തില്‍ വിമര്‍ശനവുമായി തനുശ്രീ ദത്ത.തനുശ്രീക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇര എന്ന് അഭിസംബോധന ചെയ്ത് പ്രിയങ്ക ചോപ്ര ട്വീറ്റ് പങ്കുവെച്ചിരുന്നു. ലോകം ഇരകളെ വിശ്വസിക്കണം എന്നാണ് പ്രിയങ്ക കുറിച്ചത്. ഇതിനെതിരെയാണ് തനുശ്രീ രംഗത്ത് വന്നിരിക്കുന്നത്. 

'പ്രിയങ്ക ഇക്കാര്യത്തില്‍ പ്രതികരിച്ചതില്‍ അദ്ഭുതമുണ്ട്. ഈ സമയത്ത് ഇത് ചെയ്തതില്‍ സന്തോഷവുമുണ്ട്. പക്ഷേ എന്നെ ഒരു ഇര ആക്കി തരംതാഴ്‌ത്തേണ്ട ആവശ്യമില്ല. എനിക്കൊരു പേരുണ്ട്, ഒരു കഥയുണ്ട്, ഞാന്‍ പുറത്തുകൊണ്ടു വരാന്‍ ശ്രമിക്കുന്ന സത്യമുണ്ട്. ഇത് എനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല, മറിച്ച് വരും തലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണ്. പലരും ഇതിന് അനുകൂലമായി നിലപാട് എടുത്ത് വരുന്നുണ്ട്. പക്ഷേ എന്നെ സത്യസന്ധമായി പിന്തുണയ്ക്കുന്നവരെയാണ് എനിക്ക് ആവശ്യം. എന്തായാലും കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി.' തനുശ്രീ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തനുശ്രീ പറഞ്ഞത്.

സിനിമാസൈറ്റില്‍ വെച്ച് നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനുശ്രീ വെളിപ്പെടുത്തിയത്. 2009 ല്‍ പുറത്തിറങ്ങിയ  'ഹോണ്‍ ഒ.കെ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അയാള്‍ എന്നോട് മോശമായി പെരുമാറി എന്ന നടിയുടെ ആരോപണം ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്. 

അനുഭവം തുറന്നുപറഞ്ഞ നടി തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി ബോളിവുഡിലെ പല താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. നടിമാരായ പ്രിയങ്ക ചോപ്ര, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, പരിണീതി ചോപ്ര, റിച്ച ഛദ്ദ, സ്വര ഭാസ്‌കര്‍, സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവരാണ് പിന്തുണയറിയിച്ചത്. തനുശ്രീക്ക് മറുപടിയുമായി നാനാ പടേക്കറും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തനുശ്രീക്ക് പിന്തുണ അറിയിച്ച് പ്രിയങ്ക ചോപ്ര നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com