കൊച്ചി : ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ വിവാദമായ ‘മാണിക്യമലരായ പൂവി...’ എന്ന് തുടങ്ങുന്ന ഗാനം പിൻവലിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു. ജനപിന്തുണ കണക്കിലെടുത്താണ് പാട്ട് പിൻവലിക്കേണ്ടെന്ന് തീരുമാനമെടുത്തതെന്നും സംവിധായകൻ വ്യക്തമാക്കി. നേരത്തെ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശമില്ലെന്നും, പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ഗാനരംഗം പിൻവലിക്കുമെന്നും അണിയറ പ്രവർത്തകർ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഇവർ തീരുമാനം മാറ്റുകയായിരുന്നു.
ഗാനം മുസ്ലീം മത വികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖീത് ഖാൻ എന്നയാളാണ് ഹൈദരാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ ഹൈദരാബാദ് പൊലീസ് സംവിധായകൻ ഒമർ ലുലുവിനും നായിക പ്രിയ പ്രകാശ് വാര്യർക്കും മറ്റ് അണിയറ പ്രവർത്തകർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകൻ ഒമർ ലുലുവും സംഗീത സംവിധായകൻ ഷാൻ റഹ്മാനും പറഞ്ഞു.
ഗാനം പ്രവാചകനെ അപമാനിക്കുന്നതാണെന്ന പരാതിയിൽ കഴമ്പില്ല. ഇത് വർഷങ്ങളായി കേരളത്തിൽ പാടിവരുന്ന പാട്ടാണെന്നും ഷാൻ റഹ്മാൻ പറഞ്ഞു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഇത് പഴയ പ്രണയഗാനമാണ്. പാട്ടിൽ മുസ്ലിം വിരുദ്ധമായ യാതൊന്നുമില്ലെന്നും ഒമർ ലുലു അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ