കുഞ്ഞ് പിറന്നതിന് നടൻ ദിലീപിനെയും കാവ്യ മാധവനെയും അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട മാധ്യമപ്രവർത്തകയ്ക്ക് തെന്നിന്ത്യൻ നടിമാരുടെ വിമർശനം. തമിഴിലെ സിനിമാ മാധ്യമപ്രവർത്തകയായ ശ്രീദേവി ശ്രീധറാണ് മലയാളത്തിലെ താരദമ്പതികൾക്ക് ആശംസയറിയിച്ചത്. എന്നാൽ ശ്രീദേവിയുടെ പോസ്റ്റിന് പിന്നാലെ വിമർശനവുമായി തെന്നിന്ത്യൻ നായികമാരും എത്തി.
നടി ലക്ഷ്മി മഞ്ജുവാണ് ശ്രീദേവിക്കെതിരെ ആദ്യം പ്രതികരണവുമായെത്തിയത്. "ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച് ക്രിമിനൽ റെക്കോർഡുള്ള ആളുടെ ചിത്രമാണ് ഇവർ പോസറ്റ് ചെയ്തിരിക്കുന്നത്. എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാനാകുന്നില്ല. മലയാളത്തിലെ നടിമാർ ഇയാൾക്കൊപ്പം അഭിയിക്കാൻ പോലും കൂട്ടാക്കുന്നില്ല. ആ സാഹചര്യത്തിലാണ് ഇതുപോലൊരു ട്വീറ്റ്. ഇത് വലിയ നാണക്കേട് തന്നെയാണ്", ഇതായിരുന്നു ശ്രീദേവിയുടെ ട്വീറ്റിന് നടി ലക്ഷ്മി മഞ്ജുവിന്റെ പ്രതികരണം. പിന്നാലെ നടിമാരായ റായി ലക്ഷ്മി, തപ്സി പന്നു, ശ്രീയ സരൺ, രാകുല്‍ പ്രീത് എന്നിവരും മാധ്യമപ്രവർത്തകയെ വിമർശിച്ച് രംഗത്തെത്തി.
കുഞ്ഞ് ജനിച്ചതിലുള്ള സന്തോഷം സുഹൃത്തിനെ അറിയിക്കൂ എന്നും ഒപ്പം ആ സ്ത്രീയോട് അയാള്‍ ചെയ്തത് പോലെ മറ്റൊരു പുരുഷനും ചെയ്യാന്‍ അനുവദിക്കില്ലെന്ന് തന്റെ മകളോട് സത്യം ചെയ്യണമെന്നും പറയാൻ അറിയിച്ചുകൊണ്ടായിരുന്നു നടി തപ്സിയുടെ പ്രതികരണം. മാധ്യമങ്ങൾ ഒരിക്കലും ഇത്തരം ആളുകളെ പുകഴ്തരുതെന്ന് രാകുൽ പ്രീത്തും അഭിപ്രായം കുറിച്ചു.
ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഈ ട്വീറ്റോടെ ശ്രീദേവിയുടെ യഥാർഥ സ്വഭാവം എന്താണെന്ന് വ്യക്തമായെന്നുമാണ് റായ് ലക്ഷ്മി പ്രതികരിച്ചത്. ഒരു സ്ത്രീ ആയിട്ട് കൂടി നിങ്ങൾ ഇയാളെ അഭിനന്ദിക്കാൻ ശ്രമിക്കുന്നു. പിന്തുണയ്ക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാൽ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നടി ശ്രയ ശരൺ ട്വീറ്റിന് മറുപടി കുറിച്ചു.
നടിമാരുടെ വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി ശ്രീദേവി വീണ്ടുമെത്തി. തന്റെ ട്വീറ്റിൽ പരാമർശിച്ചിരിക്കുന്നത് മോളീവുഡിലെ രണ്ട് പ്രമുഖ താരങ്ങളെയാണെന്നും, സൗത്ത് ഇന്ത്യയിലെ വിനോദ വിഭാഗം കൈകാര്യം ചെയ്യുന്ന ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ ഇത് തന്റെ ജോലിയുടെ ഭാഗമാണെന്നുമാണ് ശ്രീദേവിയുടെ വിശദീകരണം. ആർക്കെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിൽ അത് നേരിട്ടറിയിക്കണമെന്നും ശ്രീദേവി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ