കൊച്ചി: നടൻ ഷെയ്ൻ നിഗമിനെതിരായ പരാതിയിൽ തുടർ നടപടിതീരുമാനിക്കാൻ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും. ഭാരവാഹികളെല്ലാവരും എത്താതിനെ തുടർന്ന് ഇന്നലെ നിശ്ചയിച്ച യോഗം ഇന്ന് ഉച്ചയ്ക്ക് നടത്താൻ മാറ്റിവെക്കുകയായിരുന്നു. വെയിൽ എന്ന സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ്ജും ഷെയ്ൻ നിഗവും തമ്മിലുള്ള പ്രശ്നമാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. തുടർന്ന് സിനിമാസംഘടനകൾ ഇടപെട്ട് പ്രശ്നം ഒത്തുതീർത്തെങ്കിലും, സിനിമ പൂർത്തിയാക്കാൻ ഷെയ്ൻ സഹകരിക്കാത്തതാണ് വിഷയം വഷളാക്കിയത്.
നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ നിഗം പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കുന്നതും യോഗം പരിഗണിക്കും. നിർമാതാവ് ജോബി ജോർജിന്‍റെ വെയിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഷെയിൻ നിഗം കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയത്. വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ശരത് സംവിധാനം ചെയ്യുന്ന വെയിൽ സിനിമയിൽ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്. വെയിലിന്റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു .മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയ്നിന്റെ വെല്ലുവിളിയെ ഗൗരവമായി കാണാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ