യുവതിയുടെ ആശ്രിത നിയമനം തടയാനായി ഭര്‍തൃപിതാവ് കോടതിയിൽ സമർപ്പിച്ചത് സല്‍മാന്‍ ഖാനുമൊത്തുള്ള വിവാഹഫോട്ടോ. ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ ജില്ലയിലെ ബൈകുണ്ഡ്പൂർ കുടുംബകോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മകന്റെ മരണത്തിന് ശേഷം ജോലി മരുമകൾക്ക് പകരം ഇളയ മകന് ലഭിക്കാനുള്ള പിതാവിന്റെ തന്ത്രമാണ് ഒടുവിൽ വിനയായത്.
ബിലാസ്പൂര്‍ സ്വദേശിയായ ബസന്ത്‌ലാല്‍ എന്ന യുവാവിന്റെ മരണത്തോടെയാണ് ഭാര്യ റാണി ദേവി ആശ്രിത നിയമനത്തിന് അപേക്ഷിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സിലെ ഗുമസ്തനായിരുന്നു ബസന്ത്‌ലാല്‍. എന്നാൽ ഈ നിയമനം തന്റെ ഇളയമകന് ലഭിക്കാനാണ് മരുമകളുടെ വ്യാജ വിവാഹഫോട്ടോ ഉണ്ടാക്കിയത്.
അടുത്തുള്ള ഒരു ഡിജിറ്റൽ സ്റ്റുഡിയോയിൽ നിന്നാണ് ഇയാൽ കൃത്രിമ വിവാഹഫോട്ടോ സംഘടിപ്പിച്ചത്. ബസന്ത്‌ലാലിന്റെയും റാണിയുടെയും ഫോട്ടോ നല്‍കിയശേഷം അതിൽ നിന്ന് മകന്റെ ചിത്രം മാറ്റി പകരം മറ്റാരുടെയെങ്കിലും ഫോട്ടോ വച്ച് നൽകാനാണ് ആവശ്യപ്പെട്ടത്. സ്റ്റുഡിയോക്കാരന്‍ സല്‍മാന്‍ ഖാന്റെ ചിത്രമാണ് ഇതിൽ ചേർത്തത്. എന്നാൽ ഒറ്റനോട്ടത്തിൽ ഫോട്ടോ കൃത്രിമമാണെന്ന് കണ്ടെത്തിയ കോടതി റാണി ദേവിക്ക് അനുകൂലമായി വിധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ