'തോറ്റുകൊടുക്കാത്തതിന് എനിക്ക് നന്ദി', പോരാട്ടം പറഞ്ഞും പാട്ടു പാടിയും ഷെയ്ന്‍ നിഗം അവാര്‍ഡ് വേദിയില്‍; വിഡിയോ

കുമ്പങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമകളുടെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം
'തോറ്റുകൊടുക്കാത്തതിന് എനിക്ക് നന്ദി', പോരാട്ടം പറഞ്ഞും പാട്ടു പാടിയും ഷെയ്ന്‍ നിഗം അവാര്‍ഡ് വേദിയില്‍; വിഡിയോ

വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ നിന്ന് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. ബിഹൈന്‍ഡ് വുഡ്‌സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരമാണ് ഷെയ്ന്‍ ഏറ്റുവാങ്ങിയത്. കുമ്പങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമകളുടെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. 

നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്ന്‍ നിഗത്തെ സദസ്സ് സ്വീകരിച്ചത്. തന്റെ പോരാട്ടം പറഞ്ഞും ആരാധകര്‍ക്കായി പാട്ടുപാടിയും താരം സദസ്സിനെ കയ്യിലെടുത്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പരിപാടിയുടെ വിഡിയോ. തമിഴ്‌നടന്‍ ശിവകാര്‍ത്തികേയനില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിച്ചത്. തന്റെ ഉമ്മയ്ക്കും സഹോദരിമാര്‍ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നതായി താരം പറഞ്ഞു. തോറ്റു കൊടുക്കാത്തതിന് തന്നോട് തന്നെ നന്ദി പറയുകയാണെന്നും താരം വ്യക്തമാക്കി. 

''എന്റെ ഉമ്മക്കും സഹോദരിമാര്‍ക്കുമായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാന്‍ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാന്‍ ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. ഇത് സ്‌നേഹമാണ്. നമ്മള്‍ സംസാരിക്കുമ്പോള്‍, നടക്കുമ്പോള്‍, അഭിനയിക്കുമ്പോള്‍ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കില്‍ അതീ ലോകം കാണും. എ ആര്‍ റഹ്മാന്‍ ഒരിക്കല്‍ പറഞ്ഞു, 'എല്ലാ പുകഴും ഒരുവന്‍ ഒരുവന്‍ക്ക്' എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരിക്കല്‍ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്'' ഷെയ്ന്‍ പറഞ്ഞു.

അവതാരകര്‍ പറഞ്ഞതിന് അനുസരിച്ച് ഒരു തമിഴ് പാട്ടുകൂടി പാടിയാണ് താരം വേദിവിട്ടത്. അതിന് പിന്നാലെ തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് താരം ഫേയ്‌സ്ബുക്ക് ലൈവില്‍ വന്നിരുന്നു. താന്‍ ആരാധിക്കുന്ന നിരവധി പേരെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് എന്നാണ് താരം പറഞ്ഞത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com