മലയാളികളുടെ പ്രണയത്തിന്റെ പ്രതീകമായിരിക്കുകയാണ് കൊച്ചനിയനും ലക്ഷ്മി അമ്മാളും. വൃദ്ധസദനത്തിൽ വെച്ച് പൂവിട്ട അവരുടെ പ്രണയത്തിന് ഇന്നലെയാണ് സാക്ഷാത്കാരമായത്. ഇവരുടെ വിവാഹഫോട്ടോ ആയിരുന്നു സോഷ്യൽ മീഡിയയിൽ ട്രെൻഡ്. ഇപ്പോൾ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്.
വിവാഹവിഡിയോ പങ്കുവെച്ച് ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആശംസകൾ നേർന്നത്. സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവർക്ക് എന്ത് പ്രായം എന്നാണ് സുരാജ് ചോദിക്കുന്നത്. കൈകോർത്ത് പിടിച്ച് നീണ്ടദൂരം സഞ്ചരിക്കാനും സ്നേഹിച്ചു കൊണ്ടേയിരിക്കാനും സുരാജ് കുറിക്കുന്നു.
തൃശൂർ ജില്ലയിലെ രാമവർമ്മപുരം വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്നു അറുപത്തഞ്ചു വയസ്സുള്ള കൊച്ചനിയനും അറുപത്തിനാല് വയസ്സുള്ള ലക്ഷ്മി അമ്മാളും. പങ്കാളികൾ മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്കായിരുന്നു ഇവരുടെ ജീവിതം. ഒരേ വൃദ്ധസദനത്തിൽ താമസിക്കാനെത്തിയതോടെ ഒന്നിച്ച് ജീവിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ലക്ഷ്മി അമ്മാളിന്റെ ഭർത്താവിന്റെ സുഹൃത്തായിരുന്നു കൊച്ചനിയൻ. 22 വർഷം മുമ്പാണ് ലക്ഷ്മി അമ്മാളിന്റെ ഭർത്താവ് മരിച്ചത്.
സുരാജിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
ഒറ്റപ്പെട്ട യാത്രകളെ ഒറ്റമഴയുടെയോ ഒറ്റവെയിലിന്റെയോ ഒരൊറ്റ നിമിഷത്തിന്റെ ശൂന്യതയുടെയോ പേടിയിൽ ഉപേക്ഷിച്ചു കളഞ്ഞവരാണ് സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവർക്ക് എന്ത് പ്രായം? എന്ത് അവശതകൾ? നീണ്ട ദൂരങ്ങൾ സഞ്ചരിക്കുക കൈകോർത്തു പിടിച്ചുകൊണ്ട് സ്നേഹിച്ചു കൊണ്ടേയിരിക്കുക. കൊച്ചനിയൻ ചേട്ടനും ലക്ഷ്മി അമ്മാളും .
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ