പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഇരുപത്തിയൊന്നാം നൂറ്റാണ്ട്'. പേരുകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രണവ് ആരാധകർ. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തുവിട്ടു. ആക്ഷൻ രംഗങ്ങളും നൃത്തവും കോമഡിയും നിറഞ്ഞ ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഒരു മിനിറ്റും 20 സെക്കൻഡുമാണ് ട്രെയിലറിന്റെ ദൈർഘ്യം. മനോജ് കെ ജയനും പ്രണവും തമ്മിലുള്ള സംഭാഷണത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന കിടിലന്‍ ഡയലോഗുകളും ചിത്രത്തില്‍ പ്രതീക്ഷിക്കാം. ഈ മാസം 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.
പുതുമുഖം സേയാ ഡേവിഡാണ‌് പ്രണവിന്റെ നായികയായെത്തുന്നത്. മനോജ് കെ ജയൻ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഹരീഷ്, ധർമജൻ ബോൾഗാട്ടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട‌്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്. പ്രണവിന്റെ രണ്ടാമത് മലയാള ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സംവിധായകന്റെ വാക്കുകൾ. ഒരു സാഹചര്യത്തിൽ നമ്മളെടുക്കുന്ന തീരുമാനങ്ങളാണല്ലോ നമ്മുടെ വിധി നിർണ്ണയിക്കുന്നത്. ആ തീരുമാനങ്ങൾ അയാളെ കൊണ്ടുചെന്ന് എത്തിക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. വേണമെങ്കിൽ ഒരു ഇമോഷണൽ ത്രില്ലർ ഗണത്തിൽപ്പെടുതാവുന്ന ചിത്രമാണിത്, അരുൺ ഗോപി ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
ഗോവിയിലൊക്കെ കാണുന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ കഥാപാത്രമാണ് പ്രണവിന്റേതെന്നും അരുൺ പറഞ്ഞു. വരുന്നത് പോലെ വരട്ടെ എന്ന രീതിയിൽ ജീവിതത്തെക്കാണുന്ന ഒരു ചെറുപ്പക്കാരന്റെ വേഷമാണ് പ്രണവിന്റേതെന്ന് പറഞ്ഞെങ്കിലും കഥാപാത്രത്തിന്റെ പേര് പുറത്തുവിടാൻ സംവിധായകൻ ഒരുക്കമല്ല. ചിത്രം പുറത്തിറങ്ങുന്നതുവരെ അത് സസ്പൻസായി വയ്ക്കാനാണ് തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ