കണ്ണടച്ചാല്‍ കാതില്‍ മുഴങ്ങുന്നത് ആ കുട്ടിയുടെ കരച്ചിലാണ്; ഉള്ളുപൊള്ളിക്കുന്ന വാക്കുകളുമായി കമല്‍ഹാസന്‍; വീഡിയോ

'സ്ത്രീ ശക്തിയില്‍ വളര്‍ന്നു എന്ന് പറഞ്ഞ് ഒരു സ്ത്രീയുടെ ചിത്രം പോക്കറ്റില്‍ ഇട്ടു കൊണ്ടുനടക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയ്ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിയുന്നത്'
കണ്ണടച്ചാല്‍ കാതില്‍ മുഴങ്ങുന്നത് ആ കുട്ടിയുടെ കരച്ചിലാണ്; ഉള്ളുപൊള്ളിക്കുന്ന വാക്കുകളുമായി കമല്‍ഹാസന്‍; വീഡിയോ

പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ രൂക്ഷമായി വിമര്‍ശിച്ച് മക്കള്‍ നീതി മയം നേതാവ് കമല്‍ഹാസന്‍. ആ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട നിമിഷം മുതല്‍ ഹൃദയം വേദനിക്കുകയാണെന്നും കണ്ണടയ്ക്കുമ്പോവെല്ലാം ആ ശബ്ദം കാതുകളില്‍ മുഴങ്ങുകയാണ് എന്നുമാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം പറഞ്ഞത്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി ഈ കേസില്‍ മൗനം പാലിക്കുന്നതും കമല്‍ഹാസനെ ചൊടിപ്പിച്ചിട്ടുണ്ട്. 

ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കേ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയുടെ പേര് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പലവട്ടം ആവര്‍ത്തിച്ചു. കൂടാതെ പരാതി നല്‍കിയതിന് പിന്നാലെ യുവതിയുടെ വീഡിയോ പുറത്തുവിടുകയാണ് ഉണ്ടായത്. ഇത് തടയാന്‍ ഭരണാധികാരികള്‍ക്ക് എന്തുകൊണ്ടാണ് കഴിയാതിരുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

പ്രതികള്‍ക്കെതിരേ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാത്തിരിക്കണമോ എന്നും അദ്ദേഹം വീഡിയോയിലൂടെ ചോദിച്ചു. സ്ത്രീ ശക്തിയില്‍ വളര്‍ന്നു എന്ന് പറഞ്ഞ് ഒരു സ്ത്രീയുടെ ചിത്രം പോക്കറ്റില്‍ ഇട്ടു കൊണ്ടുനടക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയ്ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിയുന്നത് എന്നും അദ്ദേഹം പറഞ്ഞു. വളരെ വികാരാതീധനായാണ് താരം സംസാരിക്കുന്നത്. 

താന്‍ ഒരു നേതാവായല്ല രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായാണ് താന്‍ സംസാരിക്കുന്നത്. എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.  കുറ്റവാളികളെ ശിക്ഷിക്കുന്നതോടെ ഈ കേസ് അവിടെ അവസാനിക്കരുതെന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്ന ഏതൊരാള്‍ക്കും ഇതൊരു പാഠമായിരിക്കണമെന്നും കമല്‍ പറഞ്ഞു.

കോളജ് വിദ്യാര്‍ഥിനിയായ 19 വയസ്സുകാരി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. കേസിലെ പ്രധാന പ്രതിയായ തിരുനാവക്കരശന്‍ പെണ്‍കുട്ടിയുമായി സാമൂഹിക മാധ്യമംവഴി അടുപ്പത്തിലാകുകയും പിന്നീട് നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കാണാനെത്തിയ പെണ്‍കുട്ടിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയതിനുശേഷം ഇയാളും സുഹൃത്തുക്കളായ മറ്റ് മൂന്നുപേരും ചേര്‍ന്ന് വസ്ത്രങ്ങള്‍ കീറി വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തിയതിനുശേഷം പണവും സ്വര്‍ണവും കവര്‍ന്നു. പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയും പോലീസില്‍ പരാതിനല്‍കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com