എന്നെ പീഡിപ്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാത്തവരില്‍ നിന്നാണ് പൊലീസ് മൊഴിയെടുക്കുന്നത്: അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് തനുശ്രീ ദത്ത

പത്ത് വര്‍ഷം മുന്‍പ്  ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രീ ആരോപിച്ചത്.
എന്നെ പീഡിപ്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാത്തവരില്‍ നിന്നാണ് പൊലീസ് മൊഴിയെടുക്കുന്നത്: അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് തനുശ്രീ ദത്ത

നുശ്രീ ദത്തയാണ് ബോളിവുഡിലെ മീടു കാംപെയ്‌ന് തിരി കൊളുത്തിയത്. നടന്‍ നാന പടേക്കര്‍ക്കെതിരേയായിരുന്നു തനുശ്രീയുടെ ഞെട്ടുന്ന ആരോപണം. ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ തനുശ്രീയുടെ പരാതിയില്‍ പക്ഷേ പൊലീസ് അന്വേഷണം ഇഴയുകയാണ്. നാളുകള്‍ ഇത്ര കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. 

പത്ത് വര്‍ഷം മുന്‍പ്  ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രീ ആരോപിച്ചത്. ഇതു സംബന്ധിച്ച് മുംബൈ പൊലീസില്‍ രേഖാമൂലം പരാതി കൊടുക്കുകയും ചെയ്തിരുന്നു ഇവര്‍. ഒഷിവാര പൊലീസിനാണ് അന്വേഷണച്ചുമതല. എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും താന്‍ കൊടുത്ത ഗുരുതരമായ കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് രംഗത്തുവന്നിരിക്കുകയാണ് തനുശ്രീ.

എന്നാല്‍ പത്ത് വര്‍ഷം മുന്‍പ് നടന്ന കേസില്‍ ദൃക്‌സാക്ഷികളെ കണ്ടെത്താനാവാതെ പൊലീസ് വിഷമിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. പതിനഞ്ചോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും പത്ത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടു തന്നെ കേസിന്റെ നടപടിക്രമങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതാണ് ഇപ്പോള്‍ തനുശ്രീയെ രോഷം കൊള്ളിക്കുന്നത്. 

സാക്ഷിമൊഴികളെല്ലാം തനുശ്രീയ്ക്ക് എതിരാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മൊഴിയെടുത്തവരില്‍ അന്ന് ചിത്രത്തിന്റെ നൃത്തസംവിധായകനായിരുന്ന ഗണേഷ് ആരാചര്യയുടെ സഹായിയായിരുന്ന ഡെയ്‌സി ഷായും ഉള്‍പ്പെടും. 

'പൊലീസ് മൊഴി രേഖപ്പെടുത്തിയ ആ പതിനഞ്ച് ദൃക്‌സാക്ഷികള്‍ ആരാണെന്ന് എനിക്ക് അറിയണം. ഇവര്‍ എന്റെ ഭാഗത്തുള്ളവരോ അതോ നാന പടേക്കറുടെ ഭാഗത്തുള്ളവരോ? ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്‌സാക്ഷിയുടെയും ആവശ്യമില്ല. പീഡനത്തിന്റെ കാര്യം വരുമ്പോള്‍ കോടതിയില്‍ സത്യം തെളിയിക്കുക എന്നത് പലപ്പോഴും വിഷമകരമായ കാര്യമാവുകയാണ്. 

അന്വേഷണത്തില്‍ മെല്ലെപ്പോക്ക് നയമാണ് പൊലീസിന്. ഞാന്‍ പീഡിപ്പിക്കുന്നത് കണ്ടിട്ടും അതിനെതിരേ ഒരു ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കാത്തവരില്‍ നിന്നാണ് പോലീസ് മൊഴിയെടുക്കുന്നത്. സ്ത്രീകളാണ് കുറ്റക്കാരെന്ന് തെളിയിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലാണ് ആളുകള്‍ ഇന്ന്. എന്നെ പിന്തുണയ്ക്കുന്നവരെയും എനിക്കുവേണ്ടി പോലീസില്‍ മൊഴി നല്‍കാന്‍ തയ്യാറായവരെയും നാന പടേക്കര്‍ ഭീഷണിപ്പെടുത്തുകയാണ്'- തനുശ്രീ ആരോപിച്ചു.

2008ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒരു ഗാനചിത്രീകരണത്തിനിടയ്ക്കാണ് ചിത്രത്തില്‍ നായകനായ നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചതെന്നാണ് തനുശ്രീ പരാതിയില്‍ പറഞ്ഞത്. നൃത്തരംഗത്തില്‍ ഒട്ടിച്ചേര്‍ന്ന് അഭിനയിക്കാന്‍ വിസമ്മതിച്ച തന്നെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകരെ വിട്ട് നാന പടേക്കര്‍ ഭീഷണിപ്പെടുത്തിയെന്നും തനുശ്രീ പരാതിയില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com