തീവണ്ടി എന്ന ചിത്രത്തിൽ ടൊവിനോയുടെ നായികയായെത്തി മലയാളസിനിമപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സംയുക്ത മേനോന്‍. പുകവലിക്കാരനായ നായകന്റെ ദുസ്വഭാവം ശക്തമായി എതിർക്കുന്ന കഥാപാത്രമാണ് സംയുക്ത അവതരിപ്പിച്ച 'ദേവി'. ടൊവിനോയെ പലതവണ മുഖത്തടിക്കുന്ന ചിത്രത്തിലെ രംഗങ്ങൾ ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ സിനിമയിൽ മാത്രമല്ല വ്യക്തിജീവിതത്തിലും ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്ന ആളാണ് താൻ എന്ന് സംയുക്ത വ്യക്തമാക്കുന്നു.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിനിടയിൽ 'ആരുടെയെങ്കിലും മുഖത്ത് അടിച്ചിട്ടുണ്ടോ?' എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഈ ചോദ്യത്തിന് 'ഉണ്ട്' എന്നായിരുന്നു സംയുക്തയുടെ മറുപടി. പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരു വ്യക്തിയെ എതിർത്ത സംഭവം വെളിപ്പെടുത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്. "ആ വ്യക്തിയോട് അവിടെ നിന്നു പുകവലിക്കരുത് എന്നു പറഞ്ഞപ്പോള്‍ എന്നോടു മോശമായി സംസാരിച്ചു. അതാണ് അടിക്കാന്‍ കാരണം", സംയുക്ത പറയുന്നു.
സംഭവം സംയുക്ത വിവരിക്കുന്നതിങ്ങനെ, "എന്റെ അമ്മയ്ക്കു ശ്വാസം മുട്ടുണ്ട്. അതുകൊണ്ട് പുകവലിക്കാരുടെ ഇടയില്‍ നില്‍ക്കാനേ പറ്റില്ല. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുന്നുണ്ടായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ല. ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു-പുക വലിക്കുന്നതുകൊണ്ട് ബുദ്ധമിട്ടുണ്ട്. ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ വളരെ മോശമായാണ് അയാള്‍ എന്നോടു പ്രതികരിച്ചത്. എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ..പിന്നെ ആ സമയത്ത് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല." സംയുക്ത പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ