കൊറോണ ലക്ഷണങ്ങളുള്ള തന്റെ ഭർത്താവിനേയും കൊണ്ട് ആശുപത്രിയിൽ പോയപ്പോഴുണ്ടായ അനുഭവം വിവരിച്ച് നടി ശ്രിയ ശരൺ. ആൻഡ്രിയ കൊസ്ചീവിനൊപ്പം സ്പെയ്നിലാണ് ശ്രിയ താമസിക്കുന്നത്. അതിനിടയിലാണ് ഭർത്താവിന് പനിയും ചുമയും കണ്ടുതുടങ്ങിയത്. തുടർന്ന് ആശങ്കയിൽ ബാഴ്സിലോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെയെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്നാണ് താരം പറയുന്നത്.
'ആൻഡ്രെയ്ക്ക് പനിയും ചുമയും വന്നു. ഞങ്ങൾ ഉടനെ ആശുപത്രിയിൽ എത്തി. എന്നാൽ ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞത് വേഗം ആശുപത്രിയിൽ നിന്ന് പോകാനാണ്. കൊറോണ ബാധിച്ചിട്ടില്ലെങ്കിൽ ഇവിടെ നിന്ന് പകരാൻ സാധ്യതയുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയാൻ ഞങ്ങൾ തീരുമാനിച്ചു. വീട്ടിലിരുന്നു തന്നെയാണ് ചികിത്സയെടുത്തത്. വ്യത്യസ്ത മുറികളിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു.' ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രിയ പറഞ്ഞു.
നിലവിൽ സ്പെയ്നിലെ അവസ്ഥ വളരെ മോശമാണ് എന്നാണ് ശ്രിയ പറയുന്നത്. മാർച്ച് 13 ന് ശ്രിയയുടെ രണ്ടാം വിവാഹവാർഷികമായിരുന്നു. അതിന്റെ ഭാഗമായി വളരെ മുൻപ് ഒരു റസ്റ്റോറന്റിൽ റിസർവേഷൻ നടത്തിയിരുന്നു എന്നാൽ അവിടെ എത്തിയപ്പോൾ അടച്ചിട്ടിരിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. അതോടെരാജ്യത്തിന്റെ അവസ്ഥ സീരിയസാണെന്ന് മനസിലായെന്നുമാണ് ശ്രിയ പറയുന്നത്. ഇപ്പോൾ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും താരം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ