കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. എന്നാൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട് എന്നായിരുന്നു ഇന്നലത്തെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോൾ അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മകൻ എസ് ബി ചരൺ. അച്ഛൻ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ് എന്നാൽ ശ്വാസകേശത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസത്തേക്കാൾ മെച്ചപ്പെട്ടെന്നുമാണ് അദ്ദേഹം പറയുന്നത്. പതിയെ അപ്പ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചരൺ കൂട്ടിച്ചേർത്തു.
''അപ്പയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. വെന്റിലേറ്ററിൽ ചികിത്സയിലാണ്. എന്നിരുന്നാലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസത്തേക്കാൾ മെച്ചപ്പെട്ടു. ഡോക്ടർമാർ അദ്ദേഹം തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ്. ഞങ്ങളും പ്രതീക്ഷയിലാണ്. തിരിച്ചുവരാൻ സമയമെടുത്തേക്കും. അപ്പയുടെ നിലയെക്കുറിച്ച് അറിയാൻ എനിക്ക് ധാരാളം കോളുകൾ വരുന്നുണ്ട്. എന്നാൽ എനിക്ക് എല്ലാത്തിനും പ്രതികരിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഞാനിപ്പോൾ ഒരു വീഡിയോ പുറത്തിറക്കിയത്. നിങ്ങളുടെ പ്രാർഥനയ്ക്കും പിന്തുണയ്ക്കും നന്ദി''- എസ്.ബി.ചരൺ പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അതിതീവ്രവിഭാഗത്തിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാര തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്.പി.ബി. ചികിത്സയിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ