യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച് ആഘാതത്തിലാണ് മലയാള സിനിമലോകം. തന്റെ സുഹൃത്തിന്റെ വിയോഗത്തിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു പങ്കുവെച്ച കുറിപ്പാണ് ആരാധകരെ ദുഃഖത്തിലാഴ്ത്തുന്നത്. ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ചാണ് അവൻ പോയത് എന്നാണ് വിജയ് കുറിച്ചത്.
"ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി.... നമ്മുടെ സൂഫി.. നിനക്കുവേണ്ടി ഞങ്ങളുടെ പരമാവധി ശ്രമിച്ചു ഷാനൂ, ഒരുപാട് സ്നേഹം"- വിജയ് ബാബു കുറിച്ചു. ഷാനവാസിന്റെ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു വിജയ് ബാബു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഷാനവാസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിജയാണ് ആരാധകരെ അറിയിച്ചിരുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷാനവാസ്. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഇന്നലെ രാത്രിയോടെ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ ഷാനവാസ് 2015ല്‍ പുറത്തെത്തിയ 'കരി' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ