ലോക്ക്ഡൗണിനേയും സ്വർണ്ണക്കടത്തിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള നടി അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ആരുടേയോ ഭാവനയുടെ ഫലമാണ് ഇതെന്നും വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കണമെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ കോവിഡ് വ്യാധിയോട് നിർവികാരമായി പ്രതികരിച്ചു എന്ന ആരോപണം ഏറ്റെടുക്കാൻ തനിക്കാവില്ലെന്നും അഹാന കുറിച്ചു. പിന്നീട് താരത്തിന്റെ അക്കൗണ്ടിൽ നിന്ന് മറുപടി അപ്രത്യക്ഷമായി.
ശനിയാഴ്‍ച- ഒരു പ്രധാന രാഷ്‍ട്രീയ അഴിമതി പുറത്തുവരുന്നു. ഞായറാഴ്‍ച- അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു, വെൽ- എന്നാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. അത്ത വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. തലസ്ഥാനത്ത് സമ്പർക്കവ്യാപനം രൂക്ഷമായിരിക്കെ കേരളത്തിലെ കൊവിഡ് സ്ഥിതിയെ നിസാരവല്‍ക്കരിക്കുകയാണ് അഹാന എന്നാണ് വിമര്‍ശകര്‍ പറഞ്ഞത്.
അഹാനയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
വാർത്ത കാണാൻ ആവശ്യപ്പെടുന്നവരോടും രാജ്യത്തെ, സംസ്ഥാനത്തെ,നഗരത്തിലെ കോവിഡ് വ്യാപനത്തെക്കുറിച്ച് ഞാൻ ബോധവതിയല്ലെന്നും പറയുന്നവരോടും, വസ്തുത അറിയാൻ ശ്രമിക്കുക. ലോക്ഡൗൺ അനാവശ്യമാണെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല. ഒരിടത്തും. പറ്റുമെങ്കിൽ നിങ്ങൾ തെളിവ് കൊണ്ട് വരൂ. ആരുടെയോ ഭാവനയുടെ ഫലമാണിത്. ഞാനെന്തോ പറഞ്ഞു. മറ്റൊരാൾ അത് വേറേതോ തരത്തിൽ വ്യാഖ്യാനിച്ചു. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കുക. മറ്റുള്ളവയോട് എനിക്കൊന്നും പറയാനില്ല, എന്നാൽ ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ കോവിഡ് വ്യാധിയോട് നിർവികാരമായി പ്രതികരിച്ചു എന്ന ആരോപണം ഏറ്റെടുക്കാൻ എനിക്കാകില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ