ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടിയിലെ ജീവാംശമായ് എന്ന ഗാനം പുറത്തിറങ്ങുന്നത് 2018 ലാണ്. ഹരിശങ്കറും ശ്രേയ ഘോഷാലും ചേർന്ന് ആലപിച്ച ഗാനം സൂപ്പർഹിറ്റായിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം ഗാനത്തിന്റെ റെക്കോഡിങ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ. ശ്രേയയുടെ റെക്കോര്‍ഡിങ് വീഡിയോയാണ് കൈലാസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
മൂന്നു മണിക്കൂറിനുള്ളിലാണ് ശ്രേയ ജീവാംശമായ് പഠിച്ച് പാടിയത് എന്നാണ് കൈലാസ് മേനോന്‍ പറയുന്നത്. ശ്രേയ ഘോഷാലിനൊപ്പമുള്ള റെക്കോഡിങ് അനുഭവത്തെക്കുറിച്ച് 2018 മുതല്‍ തന്നോട് നിരവധി പേര്‍ ചോദിച്ചിരുന്നെന്നും ഇത് തന്നെ എപ്പോഴും തന്നെ എക്‌സൈറ്റ് ചെയ്തിരുന്നു എന്നാണ് കൈലാസ് പറയുന്നത്. ചെറിയ ബ്രേക്കുപോലും എടുക്കാതെ മൂന്ന് മണിക്കൂറാണ് തുടര്‍ച്ചയായി റെക്കോഡ് ചെയ്ത്. എണ്ണിയാല്‍ ഒടുങ്ങാത്തത്ര റീടേക്കുകള്‍ എടുത്തുവെന്നും കൈലാസ് കുറിക്കുന്നുണ്ട്.
സംഗീത സംവിധായകനായുള്ള തന്റെ ആദ്യത്തെ സംരംഭമായിരുന്നെങ്കിലും തന്നോട് വളരെ എളിമയോടെയാണ് ശ്രേയ പെരുമാറിയത്. കൂടാതെ ഗാനത്തിന്റെ ട്രാക്ക് പാടിയ ഗായത്രി അശോകനെ ഇടയ്ക്ക് പ്രശംസിക്കാനും മറന്നില്ല. ശ്രേയ ഘോഷാല്‍, കെഎസ് ചിത്ര, എ ആര്‍ റഹ്മാന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയ ലജന്റ്‌സില്‍ നിന്ന് നമുക്ക് ചിലതൊക്കെ പഠിക്കേണ്ടതുണ്ട് എന്നും കൈലാസ് കുറിക്കുന്നു. തരക്കേടില്ലാതെ പാടുന്ന ഏതൊരാള്‍ക്കും ഈ റെക്കോര്‍ഡിംഗ് സെഷന്‍ കേട്ടു പഠിക്കാവുന്നതാണ്. ആദ്യ സംഗീത സംവിധാന സംരംഭമായിരുന്നതിനാല്‍ സംഗീതത്തെ സംബന്ധിച്ച് കുറേ കാര്യങ്ങള്‍ തനിക്ക് പഠിക്കാനായെന്നും കൈലാസ് പറയുന്നു. ഭാവവും ലയവും തമ്മിലെ വ്യത്യാസം മനസ്സിലാക്കിയത് അന്നത്തെ ആ സെഷനിലാണെന്നും കൈലാസ് മേനോൻ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ