മലബാർ കലാപം അടിസ്ഥാനമാക്കി മലയാളത്തിൽ ഒരുങ്ങുന്നത് നാല് സിനിമകൾ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുൻനിർത്തിയാണ് നാല് സിനിമകളും ഒരുങ്ങുന്നത്. ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി നാല് സിനിമകൾ പ്രഖ്യാപിക്കുന്നത് മലയാളത്തിൽ തന്നെ അപൂർവമാണ്. നാലിൽ മൂന്ന് സിനിമകളിലും പ്രധാന കഥാപാത്രമായ കുഞ്ഞഹമ്മദ് ഹാജി നായക സ്ഥാനത്തും ഒരു സിനിമയിൽ വില്ലൻ കഥാപാത്രവുമാണ്.
പൃഥ്വിരാജ്– ആഷിഖ് അബു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘വാരിയംകുന്നൻ‘, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ‘ദ് ഗ്രേറ്റ് വാരിയംകുന്നത്ത്’, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഷഹീദ് വാരിയംകുന്നൻ' എന്നീ ചിത്രങ്ങളിൽ വാരിയംകുന്നത്ത് പ്രധാന നായക കഥാപാത്രമാണ്. എന്നാൽ അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921‘ എന്ന ചിത്രത്തിൽ ഈ കഥാപാത്രം വില്ലൻ വേഷത്തിലും എത്തുന്നു.
മലബാർ സമരവുമായി ബന്ധപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ആഷിഖ് അബുവിന്റെ ‘വാരിയംകുന്നൻ’ എന്ന ചിത്രം അടുത്ത വർഷം തുടങ്ങും. 75 – 80 കോടി രൂപയാണു ബജറ്റ്.
ഇതേ വിഷയത്തിൽ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ചിരുന്നു. അദ്ദേഹം ഇതിന്റെ നാടക രൂപം തയാറാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ദ് ഗ്രേറ്റ് വാരിയംകുന്നത്ത് എന്ന പേരിൽ സിനിമയുടെ പിന്നണി പ്രവർത്തനങ്ങൾ നടക്കുകയാണ്.
‘വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണ്. സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂർത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആഷിക്കിന്റെ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോൾ ഞാനും പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല എനിക്ക്. മത്സരമൊന്നുമല്ല. രണ്ട് സിനിമയും സംഭവിക്കട്ടെ’– പിടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ