മമ്മൂട്ടിയുടെ സിനിമ ജീവിതത്തെ മാറ്റി എഴുതിയ ചിത്രമായാണ് ന്യൂ ഡൽഹി. തുടർപരാജയങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മലയാളസിനിമചരിത്രത്തിലെ തന്നെ ഏറ്റവും ഹിറ്റായി മാറി. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസായിരുന്നു ചിത്രത്തിന്റെ നിർമാണം. ചിത്രത്തിനുവേണ്ടി മമ്മൂട്ടി സഹിച്ച വേദനയെക്കുറിച്ച് പറയുകയാണ് നിർമാതാവ് ജോയ് തോമസ്.
ചിത്രത്തിൽ ഡൽഹിയിലെ പത്രപ്രവർത്തകനായ കൃഷ്ണമൂർത്തിയായാണ് മമ്മൂട്ടി വേഷമിട്ടത്. ജയിൽ ശിക്ഷയ്ക്കിടെ കാൽ നഷ്ടപ്പെടുന്ന കൃഷ്ണമൂർത്തി പിന്നീട് ഊന്നുവടി കുത്തിയാണ് നടക്കുന്നത്. കാൽനഷ്ടപ്പെട്ട ശേഷമുള്ള സീനുകൾ എടുക്കാൻ മമ്മൂട്ടി വളരെ അധികം കഷ്ടപ്പെട്ടു എന്നാണ് ജോയ് തോമസ് പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിലാണ് ജൂബിലി ജോയ് അദ്ദേഹം ന്യൂഡൽഹിയുടെ അണിയറ കഥകൾ പ്രേക്ഷകരുമായി പങ്കുവച്ചത്.
മമ്മൂട്ടി ആ സിനിമയ്ക്ക് ഒരുപാട് കഷ്ടപ്പെട്ടു. പകല്‍ മുഴുവന്‍ ഒടിഞ്ഞ കാലിന്റെ ഉപകരണം വെച്ച് നടക്കുന്നതുകൊണ്ട് എന്നും രാത്രിയില്‍ കുഴമ്പിട്ട് തിരുമ്മേണ്ടതായി വന്നു. ഒരുപാട് വേദന അനുഭവിച്ചാണ് മമ്മൂട്ടി ആ കഥാപാത്രം ചെയ്തത്. എന്നാൽ കഷ്ടപ്പാടിനുള്ള ഫലം മമ്മൂട്ടിക്ക് ലഭിച്ചു. അദ്ദേഹം ഉള്‍പ്പടെ എല്ലാവരും നല്ല രീതിയില്‍ സഹകരിച്ചത് കൊണ്ടാണ് അത്രയും മികച്ച ഒരു സിനിമ നടന്നത്- അദ്ദേഹം പറഞ്ഞു.
കേരളത്തിന് പുറത്ത് ചിത്രമുണ്ടാക്കിയ സ്വീകാര്യതയെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാലത്ത് കേരളത്തിന് പുറത്ത് മലയാള സിനിമകൾക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നില്ല. രതിനിര്‍വ്വേദം വന്നതോടെ കുറച്ച് ലൈംഗികതയൊക്കെ ഉണ്ടെങ്കിലേ മലയാള സിനിമ ഓടൂ എന്ന സ്ഥിതി വന്നു. സിനിമകളുടെ ഇടയിൽ ബിറ്റ് കയറ്റി ഓടിക്കുന്ന പതിവ് ഉണ്ടായിരുന്നു. അങ്ങനെ മോശമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ അതിനൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കുമ്പോഴാണ് ന്യൂഡല്‍ഹി സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ