അന്തരിച്ച നടൻ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവിയെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മമ്മൂട്ടി എഴുതി. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ തന്നെ ആദ്യമായി ഇന്റർവ്യൂ ചെയ്തത് രവി ആയിരുന്നെന്നും മമ്മൂട്ടി ഓർക്കുന്നു.
എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത നല്ല സുഹൃത്തിന്റെ വേര്‍പാട് ഒരുപാട് വേദനിപ്പിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.
നാല്‍പ്പത്താറ് സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയി നടൻ ഇന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് 2003ല്‍ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിധേയന്‍, നാലു പെണ്ണുങ്ങള്‍, സാഗരം സാക്ഷി, സര്‍ഗം, മതിലുകള്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നിരവധി സിനിമകളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ