പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചതിന് പിന്നാലെ നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാൻ ആരേയും അനുവദിക്കില്ലെന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞത്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ടെന്നും ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഒരു അഭിമുഖത്തിലാണ് നരേന്ദ്രമോദിയെ കൃഷ്ണകുമാർ പ്രകീർത്തിച്ചത്. മോദി ഒരു വ്യക്തിയല്ല പ്രസ്ഥാനമാണെന്നും ഇന്ത്യ കൈവിട്ടുപോയപ്പോഴാണ് അവതാരമായി മോദി വന്നത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കൂടാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ സ്വർണക്കടത്തുമായി ബന്ധപ്പെടുത്തിയ മകൾ അഹാനയുടെ വാക്കുകൾ വളരെ ശരിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കെ സുരേന്ദ്രന്റെ കുറിപ്പ്
പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാൻ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ