മതത്തിന്റെ പേരിൽ ആളുകൾ തന്നോട് വിവേചനം കാണിക്കുന്നവെന്ന ആരോപണവുമായി അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ. അധികാരത്തിലുള്ളവരെക്കുറിച്ച് സ്വതന്ത്ര്യമായി അഭിപ്രായം പറയാനാവുന്നില്ലെന്നും താനിപ്പോൾ ഭയത്തിലും ആശങ്കയിലുമാണെന്നും ബബിൽ വ്യക്തമാക്കി. മതത്തിന്റെ പേരിൽ തന്നെ വിലയിരുത്തരുതെന്നും വ്യക്തമാക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ബബിൽ താൻ കടന്നുപോകുന്ന വിവേചനത്തിനെതിരെ തുറന്നടിച്ചത്.
ബബിൽ ഖാന്റെ കുറിപ്പ് വായിക്കാം
രാജ്യത്ത് അധികാരമുള്ളവരെ കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പറയാന്‍പോലും കഴിയുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ എന്റെ കരിയറിനെ ബാധിക്കുമെന്നാണ് എന്നോടൊപ്പമുള്ളവര്‍ പറയുന്നത്. നിങ്ങള്‍ക്കിത് വിശ്വസിക്കാനാകുമോ ഞാന്‍ ഭയത്തിലും ആശങ്കയിലുമാണ്. എനിക്ക് അങ്ങനെയാവണ്ട. എനിക്ക് സ്വതന്ത്ര്യനാവണം. എനിക്ക് എന്റെ മതത്തിന്റെ പേരില്‍ വിലയിരുത്തപ്പെടാന്‍ താല്‍പ്പര്യമില്ല. ഞാനൊരു മതമല്ല. രാജ്യത്തെ മറ്റുള്ളവരെപ്പോലെ ഞാനൊരു മനുഷ്യനാണ്. ലോകം മുഴുവന്‍ ഭ്രാന്തമായി മാറിയതിനെക്കുറിച്ച് എനിക്കറിയാമായിരുന്നു. എന്നാല്‍ മതേതര ഇന്ത്യയില്‍ പെട്ടെന്ന് മത്തതിന്റെ പേരിലുള്ള വിവേചന വന്നത് എന്നെ ശരിക്ക് പേടിപ്പെടുത്തുന്നുണ്ട്. ഞാന്‍ ഇന്ന മതവിഭാഗത്തില്‍ പെടുന്ന ആളായത് കൊണ്ട് ഞാനുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ച സുഹൃത്തുക്കളുണ്ട്. 12 വയസുള്ളപ്പോള്‍ ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്ന എന്റെ സുഹൃത്തുക്കള്‍. എനിക്കെന്റെ സുഹൃത്തുക്കളെ മിസ് ചെയ്യുന്നു. എന്റെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, മനുഷ്യ സുഹൃത്തുക്കളെ.. ജനിച്ചപ്പോള്‍ തൊട്ട് എന്റെ പേരിന് പിറകിലുള്ള വാലിനെക്കുറിച്ച് ചിന്തിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്.
ഞാൻ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു. ഞാൻ പഠിച്ചത് ലണ്ടനിലാണ്. ഓരോ തവണയും തിരിച്ചു വരാനും വീട്ടിലേക്കുള്ള റിക്ഷാ യാത്രകൾ ആസ്വദിക്കാനുമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പാനിപൂരി കഴിക്കാൻ, യാത്ര ചെയ്യാൻ കാട്ടിൽ, ആൾക്കൂട്ടത്തിൽ...ഞാൻ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു...ദേശവിരുദ്ധനെന്ന് എന്നെ വിളിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും. ഒന്ന് ഞാൻ പറയാം, ഞാനൊരു ബോക്സറാണ്, നിങ്ങളുടെ മൂക്ക് ഞാൻ തകർക്കും .
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ