'മുട്ടുവേദനവെച്ച് ഓളും പാതി കിഡ്‌നി ഓഫായി കെടക്കണ ഞാനും ദാരിദ്ര്യം തിന്നോണ്ടിരിക്കാടാ സില്‍മാനടാ'; കുറിപ്പ്

നമ്മുടെ അയല്‍ വീട്ടിലെ പട്ടിണിയുടെ അളവും കൂട്ടുകാരുടെ വീടുകളില്‍ അടുപ്പെരിയുന്നുണ്ടോ എന്നും അന്വേഷിക്കണം എന്നാണ് താരം കുറിക്കുന്നത്
'മുട്ടുവേദനവെച്ച് ഓളും പാതി കിഡ്‌നി ഓഫായി കെടക്കണ ഞാനും ദാരിദ്ര്യം തിന്നോണ്ടിരിക്കാടാ സില്‍മാനടാ'; കുറിപ്പ്

കോവിഡ് ഭീതി പടര്‍ന്നതോടെ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റേയും അവസ്ഥ ദാരുണമാണ്. പലരും ജോലി ഇല്ലാത്ത ബുദ്ധിമുട്ടുകയാണ്. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് കൂടുതല്‍ പ്രശ്‌നത്തിലായത്. ഡ്രൈവര്‍മാരും ചെറുകിട കച്ചവടക്കാരും സിനിമ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമെല്ലാം ദാരിദ്രത്തിലേക്ക് അടുക്കുകയാണ്. കൊറോണ കാരണം സാധാരണക്കാര്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ അനീഷ് ജി മേനോന്‍. തന്റെ സുഹൃത്തായ നാടക കലാകാരന്റെ അവസ്ഥ വിവരിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. നമ്മുടെ അയല്‍ വീട്ടിലെ പട്ടിണിയുടെ അളവും കൂട്ടുകാരുടെ വീടുകളില്‍ അടുപ്പെരിയുന്നുണ്ടോ എന്നും അന്വേഷിക്കണം എന്നാണ് താരം കുറിക്കുന്നത്. ചെയ്യാന്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ഉറപ്പാക്കണമെന്നും അനീഷ് പറയുന്നുണ്ട്. 

അനീഷ് ജി മേനോന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

"അവസ്ഥ വളരെ മോശമാണ്.....
ഓൾക്കിപ്പോ
ആ മുട്ട് വേദന വല്ലാണ്ട് കൂടിയിട്ട്‌ണ്ട്. അതും വെച്ച് ഓളും, പാതി കിഡ്നി ഓഫായി കെടക്കണ ഞാനും ദാരിദ്രം തിന്നോണ്ടിരി ക്കാടാ സിൽമാനടാ..
(ഉറക്കെ ചിരിച്ചുകൊണ്ട്)
ഇനി എന്നാണ് ഒരു പൂതിക്കെങ്കിലും തട്ടേകേറാൻ (നാടകം)
പറ്റാ എന്നറഞ്ഞൂട മുത്തെ..!
(അൽപനേരം നിശ്ശബ്ദനായി)
അടുക്കള കാലിയായി തോടങ്ങീ..
ള്ള അരീം സാധനങ്ങളും വെച്ച് ഇന്നും എല്ലാവരും കഞ്ഞി കുടിച്ചു.
നാളത്തെ കാര്യം അറയില്ലെടോ.. സത്യമായിട്ടും അറയില്ല...!!"
:അതിശക്തമായ രാഷ്ട്രീയ നാടകങ്ങൾ ഉൾപ്പടെ നിരവധി സൃഷ്ടികൾ രചിച്ച്
പൗരുഷം തുളുമ്പുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവനേകിയ ഒരു വലിയ നാടക കലാകാരൻ ഇന്നലെ രാത്രി എന്നോട് സംസാരിച്ചതാണ്!
..ശബ്ദത്തിൽ കാര്യമായ പതർച്ചയുണ്ട്.
കഷ്ടപ്പാട് ആരെയും അറിയിക്കാതെ സൂക്ഷിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ സംഭാഷണം അവസാനിക്കും വരെ അദ്ധ്യേഹം കടം ചോദിച്ചതെയില്ല.
ഇതേ മാനസികാവസ്ഥയിൽ എത്ര പേരുണ്ടാകും...
അനവധി.. നിരവധി...

ആലോചിച്ച് വട്ടായി കിടക്കുമ്പോൾ പുറത്ത് അനിയത്തിയും അമ്മയും:
"ഇൗ പോക്ക് പോയാൽ സാധാരണക്കാരന്റെ ഗതി ആലോചിച്ച് നോക്കൂ..
എല്ലാ മാസവും കൂളായി പൊയ്ക്കൊണ്ടിരുന്ന installment payments
ഒക്കെ എങ്ങിനെ
മാനേജ് ചെയ്യും..??
മാസക്കുറികളോക്കെ എങ്ങിനെ അടക്കനാ..
ഇൗ ഗവർമെന്റ് അതിനെന്തെങ്കിലും വഴി കാണുമായിരിക്കും ല്ലേ..??
മൂന്ന് നാല് മാസം 'അടവുകൾ'
നീട്ടി വെക്കാൻ ബങ്കുകളോടും മറ്റും റിക്വസ്റ്റ് ചെയ്താൽ പോരെ.. എന്നിട്ടെന്തേ ചെയ്യത്തേ.. ദൈവത്തിനറിയാം!!

കേൾക്കുതോറും ആലോചന മനസ്സിൽ പെരുകുകയാണ്....
!!!കൊറോണ!!!
അത് മെല്ലെ പടർന്ന് കയറി ലോകം പിടിച്ച് ഉലക്കുകയാണ്...!!
Maybe ഇനി വരാൻ പോകുന്നത് ഇതിലും ഭയാനക അവസ്ഥയായേക്കാം.
വാട്ട്സ് ആപ്പ് വഴി വന്ന ഒരു ഫോർവേർഡ് മെസ്സേജിൽ പറയുന്നുണ്ട്
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം..
നമ്മുടെ അയല്‍പക്കത്തെ വീട്ടിലെ പട്ടിണിയുടെ അളവ്..
കൂട്ടുകാരുടെ വീടുകളിൽ അടുപ്പെരിയുന്നുണ്ടോ എന്ന് ഒരു അനോഷ്ണമെങ്കിലും നടത്തണം.
നമുക്ക് ചെയ്യാൻ കഴിയുന്ന ചെറിയ സഹായങ്ങൾ ഉറപ്പിക്കണം.
കാരണം, അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു.
അവരില്‍ നാടൻ കലാകാരന്മാരും, മൈക്ക് സെറ്റ് - ലൈറ്റ് ആൻഡ് സൗണ്ട് ടീമും,
സ്കൂൾ- കോളേജ് അധ്യാപക - ഓഫീസ് ജീവനക്കാരും,
ബസ് തൊഴിലാളികളും, ഓട്ടോ-ടാക്‌സി ജീവനക്കാരും, ലോട്ടറി കച്ചവടക്കാരും, കൂലിപ്പണിക്കാരും, ചുമട്ടുകാരും, സിനിമാ തൊഴിലാളികളും,
തിയറ്ററുകളിലെ ജീവനക്കാരും, വഴിയരുകില്‍ കച്ചവടം നടത്തുന്നവരുമൊക്കെ യായി ഒട്ടനവധി പേരുണ്ട്...!!
ആത്മാഭിമാനം കൊണ്ട് പലരും തങ്ങളുടെ ദുരവസ്ഥ പറഞ്ഞെന്ന് വരില്ല.
അവരെക്കൂടി കരുതാന്‍ കഴിവുളള
മനസ് വെക്കണം.
നമ്മുടെ മക്കള്‍ വയര്‍ നിറച്ചുണ്ണുമ്പോള്‍ അയല്‍പക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം.
അത് മനുഷ്യനെന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്.
ഇൗ സമയവും കടന്നു പോവും....
വീണ്ടും നല്ല അന്തരീക്ഷം വരും. ഇപ്പൊ ഇൗ കിട്ടിയ സമയം നന്നായി വിനിയോഗിക്കാം...
തൽക്കാലം,
ശരീരം കൊണ്ട് അകലം പാലിക്കുക..
മനസ്സുകൊണ്ട് അടുക്കുക..!
*സ്നേഹപൂർവ്വം* , *സുഹൃത്ത്*

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com