ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജീവിതം അനിശ്ചിതാവസ്ഥയിലായവർ നിരവധിയാണ്. സിനിമ മേഖലയേയും അതിനെ ആശ്രയിച്ച് ജീവിക്കുന്നവരുടേയും അവസ്ഥ വ്യത്യസ്തമല്ല. ലൊക്കേഷനിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരും ജൂനിയർ ആർട്ടിസ്റ്റുകളുമെല്ലാമാണ് കാര്യമായ പ്രതിസന്ധി നേരിടുന്നത്. ഷൂട്ടിങ് ഇല്ലാതായതോടെ സീരിയൽ താരം തൂങ്ങിമരിച്ചത് കഴിഞ്ഞദിവസമാണ്. ഇപ്പോൾ ചർച്ചയാകുന്നത് സൊളാങ്കി ദിവാകർ എന്ന ബോളിവുഡ് നടന്റെ ജീവിതമാണ്.
സിനിമ ഷൂട്ടിങ് മുടങ്ങിയതോടെ ജീവിക്കാനായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ് താരം. ന്യൂഡൽഹിയിലെ തെരുവിൽ പഴങ്ങൾ വിറ്റാണ് അദ്ദേഹം ജീവിതം തള്ളിനീക്കുന്നത്. വീട്ടുവാടകയ്ക്കും കുടുംബം പോറ്റാനും മറ്റു മാര്‍ഗങ്ങളില്ലാതായതോടെയാണ് താന്‍ പഴവില്പനയ്ക്കിറങ്ങിയതെന്ന് നടന്‍ എ എന്‍ ഐയോടു പറഞ്ഞു.
അന്തരിച്ച ഋഷി കപൂര്‍ അഭിനയിക്കുന്ന പുതിയ ഒരു സിനിമയില്‍ നടന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പെട്ടെന്നുളള വിയോഗവും ലോക്ഡൗണ്‍ മൂലം സിനിമാഷൂട്ടിങ് നിര്‍ത്തിവെച്ചതും അവസരങ്ങൾ നഷ്ടമാകാൻ കാരണമായി. സോളാങ്കിയുടെ കുടുംബം 1995ല്‍ ആഗ്രയിലേക്ക് താമസം മാറ്റിയിരുന്നു. വീട്ടുജോലികള്‍ ചെയ്തും പഴങ്ങള്‍ വിറ്റുമാണ് അന്നും കഴിഞ്ഞിരുന്നത്. പിന്നീട് നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അങ്ങനെ സിനിമയിലുമെത്തി. ഹവാ, ഹല്‍കാ, തിത്‌ലി, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമകളൊന്നുമില്ലാത്തതിനാല്‍ വീണ്ടും തെരുവിലേക്കിറങ്ങേണ്ടി വന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ