സൂപ്പർതാരം വിജയ് നായകനായി എത്തിയ വേട്ടൈക്കാരന്റെ സംവിധായകൻ ബാബു ശിവന്‍ അന്തരിച്ചു. 54 വയസായിരുന്നു. കരള്‍-വൃക്ക സംബന്ധമായ അസുഖത്തിനൊപ്പം ശ്വസനസംബന്ധമാ അസ്വസ്ഥതകളും ഉണ്ടായിരുന്നു. അരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡയാലിസിസ് നടത്തിയിരുന്നെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ചെന്നൈ മടമ്പാക്കത്തായിരുന്നു ബാബു ശിവന്‍റെ താമസം. ഞായറാഴ്ച നീറ്റ് പരീക്ഷയുണ്ടായിരുന്ന മക്കള്‍ക്കൊപ്പം ഭാര്യയും പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ ബാബു ശിവനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് തംബാരത്തുള്ള ആശുപത്രിയില്‍ ആദ്യം കൊണ്ടുപോയെങ്കിലും കൊവിഡ് ചികിത്സാകേന്ദ്രം ആയിരുന്നതിനാല്‍ അവിടെ പ്രവേശനം ലഭിച്ചില്ല. പിന്നീട് മറ്റൊരു സ്വകാര്യാശുപത്രില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. ഇവിടെയാണ് ഡയാലിസിസ് നടത്തിയത്. കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു.
ഏറെനാളായി സിനിമയിൽ പ്രവർത്തിക്കുന്ന ബാബു രാജിന്റെ ഒരേയൊരു ചിത്രമാണ് വേട്ടൈക്കാരൻ. വിജയുടെ നായികയായി അനുഷ്ക ഷെട്ടി എത്തിയ ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. സംവിധായകന്‍ ധരണിയുടെ അസിസ്റ്റന്‍റ് ആയാണ് ബാബു ശിവന്‍ സിനിമാജീവിതം ആരംഭിക്കുന്നത്. ധരണി സംവിധാനം ചെയ്ത വിജയ് ചിത്രം കുരുവിയുടെ രചയിതാവായിരുന്ന അദ്ദേഹം. മറ്റൊരു വിജയ് ചിത്രമായിരുന്ന ഭൈരവയുടെ കഥാ ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ