'ഞാൻ ഒരു ചെറിയ തെക്കേ ഇന്ത്യന്‍ സംവിധായകന്‍, ബോളിവുഡില്‍ സ്വാധീനമില്ല': വിവാദങ്ങള്‍ക്ക് പ്രിയദര്‍ശന്റെ മറുപടി
മലയാള ചിത്രം 'റാം ജി റാവു സ്പീക്കിങ്ങി'ന്റെ റീമേക്കായ 'ഹേര ഫേരി' സിനിമയുമായി ബന്ധപ്പെട്ട നിര്‍മാതാവ് ഫിറോസ് എ നാദിയാവാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമയുടെ രണ്ടാം ഭാഗം ഒരുക്കേണ്ട ആവശ്യമില്ലായിരുന്നെന്ന പ്രിയദര്‍ശന്റെ പരാമർശത്തിന് പിന്നാലെയാണ് സംവിധായകനെ വിമർശിച്ച് നാദിയാവാല രംഗത്തെത്തിയത്.
'ഇത് ഇരുപത് വര്‍ഷം മുന്‍പുളള സംഭവമാണ്. എന്തിനാണ് ഇക്കാര്യം ഇപ്പോള്‍ സംസാരിക്കുന്നതെന്നറിയില്ല. ആ സിനിമയ്ക്ക് ശേഷവും ഞാന്‍ ബോളിവുഡില്‍ ചിത്രങ്ങള്‍ ചെയ്തു. എന്റെ കരിയറിലെ 95ാം സിനിമയാണ് ചെയ്തിരിക്കുന്നത്. ഈ ആരോപിക്കുന്നത് പോലെയായിരുന്നു എന്റെ പെരുമാറ്റമെങ്കിൽ ഞാൻ ഒരിക്കലും ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവുമായിരുന്നില്ല', പ്രിയദര്‍ശന്‍ പറഞ്ഞു.
'ഹേരാ ഫേരി' ചെയ്യുന്നതില്‍ നിന്ന് അക്ഷയ് കുമാർ അടക്കമുള്ള താരങ്ങളെ പിന്തിരിപ്പിച്ചെന്ന ആരോപണത്തെ ഇതേ താരങ്ങൾക്കൊപ്പം പിന്നീട് ചെയ്ത സിനിമകൾ ചൂണ്ടിക്കാട്ടിയാണ് പ്രിയദർശൻ വിശദീകരിക്കുന്നത്. "എനിക്കിതെങ്ങനെ സാധിക്കും. ഞാനും ഒരു ചെറിയ തെക്കേ ഇന്ത്യന്‍ സംവിധായകന്‍. എനിക്ക് ബോളിവുഡില്‍ സ്വാധീനമില്ല", അദ്ദേഹം പറഞ്ഞു. ഒറിജിനല്‍ സിനിമ സൂപ്പര്‍ ഹിറ്റായതുകൊണ്ടാണ് റീമേക്ക് ഒരുക്കിയതെന്നും മൂന്നം ഭാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നല്ലാതെ സിനിമയെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി. വിഷാദ രംഗങ്ങള്‍ ഒരുപാടുളള സിനിമയാണ് നിര്‍മിച്ചതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ