'ബൻസാലി ഞങ്ങളെ തല്ലും തെറിപറയും'; തുറന്നു പറഞ്ഞ് രൺബീർ കപൂർ

സഞ്ജയ് ലീല ബൻസാലിയ്ക്ക് കീഴെ അസിസ്റ്റന്റായി പ്രവർത്തിച്ചതിന് ശേഷമായിരുന്നു താരത്തിന്റെ അരങ്ങേറ്റം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലെ സൂപ്പർതാരമാണ് രൺബീർ കപൂർ. മുത്തച്ഛൻ രാജ് കപൂറിന്റേയും അച്ഛൻ ഋഷി കപൂറിന്റേയും പാത പിന്തുടർന്നായിരുന്നു രൺബീറിന്റെ സിനിമാപ്രവേശനം. പ്രമുഖ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയ്ക്ക് കീഴെ അസിസ്റ്റന്റായി പ്രവർത്തിച്ചതിന് ശേഷമായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അമിതാഭ് ബച്ചനേയും റാണി മുഖര്‍ജിയേയും പ്രധാന താരങ്ങളാക്കി ബന്‍സാലി സംവിധാനം ചെയ്ത ബ്ലാക്കിലാണ് രൺബീർ അസിസ്റ്റന്റ് ഡയറക്ടർ ആയത്. 

രൺബീർ കപൂറിന്റെ വാക്കുകൾ

ഇപ്പോൾ ബൻസാലിയുടെ സ​ഹായിയായി പ്രവർത്തിക്കുമ്പോഴത്തെ അനുഭവം പറയുകയാണ് രൺബീർ. ബന്‍സാലി തന്നോട് പെരുമാറിയത് സാധാരണക്കാരന്‍ എന്ന നിലയിലാണെന്നും തന്റെ ഏതൊരു അസിസ്റ്റന്റിനോടും പെരുമാറുന്നത് പോലെ തന്നെയായിരുന്നുവെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്.”ഞാന്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ആയിരുന്ന കാലത്ത് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത് ഒരു അസിസ്റ്റന്റ് ഡയറക്ടറോട് എന്ന പോലെ തന്നെയായിരുന്നു. മണിക്കൂറുകളോളം ജോലി ചെയ്യുമായിരുന്നു. അദ്ദേഹം ഞങ്ങളെ തല്ലുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു. അത് നമ്മളെ കൂടുതല്‍ കരുത്തരാക്കുകയും ഈ ലോകത്തെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതായിരുന്നു” രൺബീർ പറഞ്ഞു. 

തന്റെ മുത്തച്ഛന്‍ രാജ് കപൂറിന്റെ ഓര്‍മ്മ ദിവസം നടത്തിയൊരു പരിപാടിയിലാണ് ബൻസാലിയുടെ അസിസ്റ്റന്റായ കാലത്തെ അനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. ബൻസാലിയുടെ സിനിമയിലൂടെ തന്നെയായിരുന്നു രൺബീറിന്റെ സിനിമ അരങ്ങേറ്റം. സാവരിയ്യയിലൂടെ. എന്നാൽ ഇതിന് ശേഷം ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിട്ടില്ല. സാവരിയ്യയുടെ ഷൂട്ടിനിടെയുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇരുവരും അകലാനുള്ള കാരണമായി പറയുന്നത്. ബ്രഹിമാസ്ത്രയാണ് രൺബീറിന്റെ പുതിയ ചിത്രം. ആലിയ ഭട്ടും അഭിഷേക് ബച്ചനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com