അലി അക്ബർ സംവിധാനം ചെയ്യുന്ന സിനിമ വിലക്കിയാൽ ആഷിക്ക് അബുവിന്‍റെ സിനിമ തിയറ്റർ കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. അലി അക്ബർ സംവിധാനം ചെയ്യുന്ന '1921പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്തുകൊണ്ടായിരുന്നു സന്ദീപിന്റെ ഭീഷണി.
ആഷിക്ക് അബുവും സംഘവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ച് കൊണ്ട് സിനിമ എടുക്കുമെന്ന് പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബർ നടത്തിയ സിനിമ പ്രഖ്യാപനം യഥാർത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പ്രേരണയാണെന്നും സന്ദീപ് പറഞ്ഞു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ.
വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ കഥയെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അലി അക്ബറും സിനിമ പ്രഖ്യാപിച്ചത്. 'മമധർമ' എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചു ജനങ്ങളിൽനിന്ന് സ്വരൂപിച്ച പണമുപയോഗിച്ചാണ് സിനിമ ഒരുങ്ങുന്നത്. രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാതെ അവതരിപ്പിക്കാനാണ് ചിത്രമൊരുക്കുന്നതെന്ന് അലി അക്ബർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭാരതപ്പുഴയ്ക്കും ചാലിയാറിനുമിടയ്ക്കുള്ള നാടിന്റെ ചരിത്രമായതിനാലാണ് പുഴ മുതൽ പുഴ വരെ എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മൂന്നു ഷെഡ്യൂളുകളായാണ് ചിത്രം പൂർത്തിയാക്കുന്നത്. ആദ്യഘട്ട ചിത്രീകരണം വയനാട്ടിലാണ് നടക്കുക. മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണി നിരക്കുകയെന്ന് അലി അക്ബർ പറഞ്ഞു. അലി അക്ബറിനും ആഷിഖ് അബുവിനും പുറമെ പി ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ കഥയെ അടിസ്ഥാനമാക്കി സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ