മലബാർ കലാപത്തെ ആസ്പദമാക്കി അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അലി അക്ബർ. തെന്നിന്ത്യൻ താരം തലൈവാസല്‍ വിജയ് ആണ് കുഞ്ഞഹമ്മദ് ഹാജിയാവുന്നത്. ഷൂട്ടിങ് സൈറ്റിൽ നിന്നുള്ള ഫേയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെയാണ് സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ അലി അക്ബർ പങ്കുവെച്ചത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ ഇരിക്കുന്ന തലൈവാസൽ വിജയിനെ ആണ് വിഡിയോയിൽ കാണുക. തന്റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. "മനോഹരമായ ചിത്രമാണിത്. ഞാന്‍ 200-300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചില സിനിമകളിലെ കഥാപാത്രങ്ങളോട് നമുക്ക് ആവേശം തോന്നും. വലിയ താല്‍പര്യമായിരിക്കും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍. ഇത് അത്തരത്തിലുള്ള ഒരു സിനിമയാണ്. എന്‍റെ കരിയറിലെ പ്രധാന സിനിമകളില്‍ ഒന്ന്"- തലൈവാസൽ വിജയ് പറഞ്ഞു.
ജനങ്ങളുടെ പൈസകൊണ്ട് നിർമിക്കുന്ന ചിത്രമാണ് ഇതെന്നും അതിനാൽ സിനിമയെ മികച്ചതാക്കാൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ആദ്യ ഷെഡ്യൂളിലെ തലൈവാസല്‍ വിജയ്‍യുടെ രംഗങ്ങള്‍ നാളെ പൂര്‍ത്തിയാവും. വയനാടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. തലൈവാസൽ വിജയ്ക്കൊപ്പം നിസിനിമയിലെ മറ്റ് അണിയറ പ്രവർത്തകരേയും അദ്ദേഹം പരിചയപ്പെടുത്തി.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ