ശാന്തി ബാലചന്ദ്രനും ബേസിൽ പൗലോസും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'രണ്ടു പേര്‍' ഒടിടിയിൽ റിലീസ് ചെയ്തു. നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നിവയിലൂടെ ഇന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. 2017-ലെ ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. നവാഗതനായ പ്രേം ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.
ഒരു കാര്‍യാത്രയിലെ സംഭാഷണങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലേയ്ക്ക് യാത്ര ചെയ്യുന്നതാണ് ചിത്രം. ഒരു രാത്രിയില്‍ ബെംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍യാത്രയിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അപരിചിതരായ രണ്ടു പേരിലൂടെ പുതിയ തലമുറയുടെ ബന്ധങ്ങളുടേയും ബ്രേക്കപ്പുകളുടേയും രസതന്ത്രം അനാവരണം ചെയ്യുകയാണ് ചിത്രത്തിൽ. കാറിനുള്ളിലാണ് പ്രധാനമായും കഥ നടക്കുന്നത്. പുതുമയുള്ള മേക്കിംഗിലൂടെയാണ് നാലു വര്‍ഷം മുമ്പത്തെ ഐഎഫ്എഫ്‌കെയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ രണ്ടു പേര്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
'ബംഗളൂരു പോലുള്ള ഒരു നഗരത്തില്‍ റോഡ് ബ്ലോക്കും ട്രാഫിക്കും ഒക്കെയായി ഇക്കാലത്ത് ഒരുപാടുനേരം, മണിക്കൂറുകള്‍ തന്നെ, കാറില്‍ ചെലവഴിക്കുന്ന മനുഷ്യരുണ്ട്. പല ആളുകളും മറ്റിടങ്ങളില്‍ ഇരുന്ന് സംസാരിക്കുന്നതിനേക്കാളധികം ഇക്കാലത്ത് കാറില്‍ യാത്ര ചെയ്യുമ്പോഴാണ് സംസാരിക്കുന്നത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഇത്തരം യാത്രകള്‍ സംസാരിക്കാന്‍ പറ്റിയ സമയമാണുതാനും. മറ്റൊന്ന് കാറില്‍ വച്ച് സംസാരിക്കുമ്പോള്‍ വളരെ സത്യസന്ധമായിട്ടായിരിക്കും സംസാരിക്കുക എന്നും തോന്നിയിട്ടുണ്ട്. കാറിനകത്തായിരിക്കുമ്പോല്‍ എന്തോ ഒരു പ്രത്യേക അടുപ്പം ഉണ്ടാവുന്നുണ്ട്. കൂടുതല്‍ തുറന്നുപറച്ചിലുകള്‍ക്ക് അത് വേദിയാകും. അങ്ങനെയാണ് കാറില്‍ യാത്ര ചെയ്യുമ്പോഴുള്ള സംഭാഷണങ്ങളിലൂടെ ചിത്രം പ്ലാന്‍ ചെയ്തത്,' ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ പ്രേം ശങ്കര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ