25 വർഷമായി തളർന്നു കിടക്കുന്ന നടൻ ബാബുവിനെ കാണാൻ എത്തി സംവിധായകൻ ഭാരതിരാജ. ചികിത്സയ്ക്കും മറ്റുമായുള്ള പണമില്ലാത്തതിനാല്‍ കടുത്ത ദുരിതത്തിലൂടെ കടന്നുപോകുന്ന ബാബുവിനെ കണ്ട് കണ്ണീർവാർക്കുന്ന ഭാരതിരാജയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭാരതിരാജ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ബാബു സിനിമയിലേക്ക് വരുന്നത്.
1991ൽ പുറത്തിറങ്ങിയ 'എന്‍ ഉയിര്‍ തോഴന്‍' എന്ന ചിത്രത്തിലെ നായകനായിരുന്നു ബാബു. പിന്നീട് 'പെരും പുലി, തയ്യമ്മ' തുടങ്ങിയ ചിത്രങ്ങളിൽ നായകനായി എത്തി. എന്നാൽ വളരെ കുറച്ചു നാളുകൾ മാത്രമെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ ബാബുവിനായുള്ളൂ. 'മാനസര വാഴ്ത്തുക്കളേന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തില്‍ ബാബുവിന്റെ നട്ടെല്ലിന് പരിക്കേറ്റു. ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു പരിക്ക്. അപകടത്തിനുശേഷം ബാബുവിന്റെ ശരീരം തളര്‍ന്നു. പിന്നീടൊരിക്കലും അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിഞ്ഞില്ല.
കോവിഡ് വ്യാപനം രൂക്ഷമായതോടെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായി ബാബു. ബാബുവിന്റെ അവസ്ഥ അറിഞ്ഞതോടെയാണ് ഭാരതിരാജ കാണാനെത്തിയത്. തന്നെ സഹായിക്കണമെന്നും ആരുമില്ലെന്നും ബാബു പറയുമ്പോള്‍, സങ്കടം സഹിക്കാനാകാതെ വികാരാധീനനാവുകയാണ് ഭാരതിരാജ. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ വിഡിയോ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ