ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്ക് മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമ എന്ന രീതിയിൽ മികവു പുലർത്തുമ്പോഴും ചിത്രം പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയത്തിന് എതിരെ വിമർശനം ശക്തമാണ്. ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. വീട് വൈറ്റ് വാഷ് ചെയ്യാൻ ചിത്രത്തിലെ അണിയറ പ്രവർത്തകരുടെ നമ്പർ അയച്ചു തരണം എന്നാണ് ശ്രീജിത്ത് പണിക്കർ കുറിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്
മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.
NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.’
ക്രിസ്ത്യൻ മുസ്ലീം മതവിശ്വാസികൾ തിങ്ങിപ്പാർക്കുന്ന തിരുവനന്തപുരത്തെ ഒരു തുറയുടെ കഥയാണ് ചിത്രം പറയുന്നത്. അവിടത്തെ പ്രധാനിയായ സുലൈമാൻ അലി എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്. 2009–ൽ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നടന്ന വെടിവയ്പിനെ പശ്ചാത്തലമാക്കിയാണ് ചിത്രം. മാലിക്കിലൂടെ ചരിത്രം വളച്ചൊടിക്കുകയാണെന്നാണ് വിമർശനം. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് ചിത്രത്തിൽ നടന്നതെന്നും ആരോപണങ്ങളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ