ഫഹദ് ഫാസിലിന്റെ മാലിക് വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. ചിത്രത്തിൽ യാഥാർത്ഥ്യത്തെ വളച്ചൊടിച്ചെന്നും ഇടതുപക്ഷത്തെ വെള്ളപൂശാനാണ് ശ്രമമെന്നും ആരോപണമുയരുന്നുണ്ട്. ഇതിനോടകം രാഷ്ട്രീയ, സാമൂഹിക മേഖലയിലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ടി സിദ്ദിഖ് എംഎൽഎയുടെ പോസ്റ്റാണ്.
ചുമരിൽ വെള്ളപൂശുന്ന ഒരാളുടെ ചിത്രമാണ് സിദ്ദിഖ് പങ്കുവെച്ചത്. ‘മാലിക് സിനിമ കണ്ടു... നന്നായിട്ടുണ്ട്... മാലിക് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം.’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം. ഇടതുപക്ഷത്തെ വെള്ളപൂശുന്നതാണ് ചിത്രമെന്നാണ് പ്രധാന ആരോപണം. ഇതിനെ പിന്തുണച്ചുകൊണ്ടാണ് സിദ്ദിഖിന്റെ പോസ്റ്റ്.
2009 ൽ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നടന്ന വെടിവെയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് ചിത്രം. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഉയരുന്നത്. സംഭവം നടന്ന സമയത്ത് വിഎസ് അച്യുതാനന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയും ആയിരുന്നു. എന്നാൽ ബീമാപ്പള്ളി വെടിവെയ്പിനു പിന്നിലുള്ള രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് ചിത്രം സംസാരിക്കുന്നില്ലെന്നും വിമർശനമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ