ഗം​ഗുഭായിയെ മോശമായി ചിത്രീകരിച്ചു, പരാതിയുമായി മകൻ; ബൻസാലിക്കും ആലിയയ്ക്കും സമൻസ്

മെയ് 21 നുള്ളില്‍ കോടതിയില്‍ ഹാജരാകണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്
സഞ്ജയ് ലീല ബൻസാലി, ​ഗം​ഗുഭായി സിനിമയിൽ ആലിയ/ ട്വിറ്റർ
സഞ്ജയ് ലീല ബൻസാലി, ​ഗം​ഗുഭായി സിനിമയിൽ ആലിയ/ ട്വിറ്റർ

മുംബൈ; വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആലിയ ഭട്ടും സഞ്ജയ് ലീല ബൻസാലിയും ഒന്നിക്കുന്ന ഗംഗുഭായ് കത്ത്യവാടി. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് വിവാദം ഉയരുകയാണ്. ​ഗം​ഗുഭായിയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് നൽകിയ ഹർജിയിൽ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും ആലിയ ഭട്ടിനും സമൻസ്. 

​ഗം​ഗുഭായിയുടെ ദത്തുപുത്രന്‍ രാവ്ജി ഷായാണ് മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മെയ് 21 നുള്ളില്‍ കോടതിയില്‍ ഹാജരാകണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ് ലാന്‍ഡ്സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ആ പുസ്തകത്തില്‍ തന്റെ അമ്മയെ മോശമായി ചിത്രീകരിച്ചിരിക്കുകയാണെന്നും അതിനാൽ സിനിമയിലും ഇത് തന്നെ ആവര്‍ത്തിക്കുമെന്നും രാവ്ജി ഷാ ആരോപിക്കുന്നത്. 

മുംബൈ സിവില്‍ കോടതിയിലാണ് രാവ്ജി ഷാ ആദ്യം ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ സിവില്‍ കോടതി രാവ്ജി ഷായുടെ കേസ് തള്ളി. ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച പ്രസ്തുത പുസ്തകം പുറത്തിറങ്ങിയത് 2011 ലാണ്. 2021 ല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ വിവാദം സൃഷ്ടിക്കുന്നത് രാവ്ജി ഷായുടെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. മാത്രവുമല്ല രാവ്ജി ഷാ ഗംഗുഭായിയുടെ വളര്‍ത്തുമകനാണെന്നതിന് കൃത്യമായ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ജൂലൈ 30നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌ കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടീസർ വൈറലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com