നടൻ ബാലു വർഗീസിനേയും ലുക്മാനെയും പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ തിയറ്ററിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രം ഓൺലൈനിൽ എത്തിയതോടെ കൂടുതൽ ചർച്ചയാവുകയാണ്. അതിനിടെ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക് സിനിമയിലെ ബാലു വർഗീസിന്റെ പ്രകടനത്തെ വിമർശിച്ചുകൊണ്ട് ട്രോളുകൾ എത്തി. ചങ്കു പോലുള്ള സിനിമകൾക്ക് പകരം ഓപ്പറേഷൻ ജാവ പോലുള്ള സിനിമകൾ ചെയ്താൽ മലയാള സിനിമയിൽ മികച്ച സ്ഥാനം നേടാൻ ബാലുവിനാകും എന്നായിരുന്നു ട്രോളിൽ പറഞ്ഞിരുന്നത്.
ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതിന് പിന്നാലെ ചങ്കിന്റെ സംവിധായകൻ ഒമർ ലുലു തന്നെ മറുപടിയുമായി എത്തിയിരിക്കുകയായിരുന്നു. നിർമാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ചിത്രമായിരുന്നു ചങ്ക് എന്നാണ് പോസ്റ്റിൽ ഒമർ പറഞ്ഞത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ 5 ലക്ഷമായിരുന്ന ബാലു വർഗീസിന്റെ പ്രതിഫലം 10 ലക്ഷമായി ഉയർന്നു എന്നും ഒമർ പറയുന്നു.
ഒമർ ലുലുവിന്റെ കുറിപ്പ്
ഒരു ഇൻഡസ്ട്രിയിൽ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കിൽ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകൾ തിയറ്ററിൽ പരാജയപ്പെടുന്നു. ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല, പക്ഷേ നിർമാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നില നിൽക്കണമെങ്കിൽ കലക്‌ഷൻ വേണം എന്നാലേ ബാലൻസ് ചെയ്ത് പോവൂ. റോൾ മോഡൽസ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയിൽ അഭിനയിക്കുമ്പോൾ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ