ആയിഷ സുൽത്താനയും അവളുടെ നാടും പോരാട്ടത്തിലാണ്, ഞാനും അവർക്കൊപ്പമുണ്ട്; മെറിൻ മൈക്കിൾ

അവരുടെ പരമ്പരാഗതമായ ജീവിതത്തെ തകർക്കാം അനുവദിക്കരുതെന്നും  ഈ പോരാട്ടത്തിന് മാധ്യമശ്രദ്ധ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും പിന്തുണയും അവർക്ക് നൽകേണ്ടതുണ്ടെന്നും മെറിൻ കുറിക്കുന്നു. 
മറീനയും ആയിഷ സുൽത്താനയും/ ഫേയ്സ്ബുക്ക്
മറീനയും ആയിഷ സുൽത്താനയും/ ഫേയ്സ്ബുക്ക്

ക്ഷദ്വീപിലെ പുതിയ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ലക്ഷദ്വീപിലെ ജനതയ്ക്ക് പിന്തുണയുമായി എത്തുന്നത്. ലക്ഷദ്വീപ് സ്വദേശിയായ സിനിമ സംവിധായിക ആയിഷ സുൽത്താനയും പോരാട്ടത്തിന് മുൻനിരയിൽ തന്നെയുണ്ട്. ഇപ്പോൾ ആയിഷയ്ക്കും ലക്ഷദ്വീപിനും പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി മെറീന മൈക്കിൾ. തന്റെ പ്രിയ സുഹൃത്താണ് ആയിഷയെന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ മെറിൻ പറയുന്നത്. ഷൂട്ടിംഗിന്റെയും ഭാഗമായി ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. അവളിലൂടെ ലക്ഷദ്വീപിനെയും അവിടുത്തെ ജനങ്ങളേയും പറ്റി ഒരുപാട് കേട്ടിട്ടും അറിഞ്ഞിട്ടുണ്ടെന്നുമാണ് മെറിൻ പറയുന്നത്. അവരുടെ പരമ്പരാഗതമായ ജീവിതത്തെ തകർക്കാം അനുവദിക്കരുതെന്നും  ഈ പോരാട്ടത്തിന് മാധ്യമശ്രദ്ധ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും പിന്തുണയും അവർക്ക് നൽകേണ്ടതുണ്ടെന്നും മെറിൻ കുറിക്കുന്നു. 

മെറിൻ മൈക്കിളിന്റെ കുറിപ്പ്

ആയിഷ സുൽത്താന, വളരെ വർഷങ്ങളായി അറിയാവുന്ന, പല പ്രതിസന്ധിഘട്ടങ്ങളിലും എനിക്ക് തണലായി നിന്ന എൻ്റെ പ്രിയ കൂട്ടുകാരികളിൽ ഒരാൾ. സിനിമയുടെയും ആഡ് ഷൂട്ടിംഗിന്റെയും ഭാഗമായി ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. അവളിലൂടെ ലക്ഷദ്വീപിനെയും അവിടുത്തെ ജനങ്ങളേയും പറ്റി ഒരുപാട് കേട്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. ഓരോ കൂടിക്കാഴ്ചകളിലും ഏറ്റവും അധികം അവൾ സംസാരിക്കുക അവളുടെ നാടിനെപറ്റിയാണ്, ലക്ഷദ്വീപിനെ പറ്റിയാണ്. മുൻപും നാടിന് പ്രതിസന്ധികൾ വന്നപ്പോഴൊക്കെ, പ്രതിഷേധങ്ങളുമായി ആയിഷ മുൻപന്തിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവളും അവളുടെ ഏറ്റവും പ്രിയപ്പെട്ട നാടും പോരാട്ടത്തിലാണ്. സ്വസ്ഥവും സമാധാനവുമായി ജീവിച്ചിരുന്ന ദ്വീപ് നിവാസികൾ ഇപ്പോൾ തങ്ങളുടെ നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനുമായി പോരാടുകയാണ്. ഈ അടുത്ത കാലത്ത്, പുതിയ ഭരണകൂടം നടപ്പിലാക്കിയ പലതും മനുഷ്വത്വത്തിനും ജനാധിപത്യത്തിനും യാതൊരു മൂല്യവും കൽപ്പിക്കാത്തവയാണ്. 2020 അവസാനം വരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളിൽ ഒന്ന് ലക്ഷദ്വീപ് ആയിരുന്നു. എന്നാൽ പുതിയ ഭരണകൂടം നടപ്പിലാക്കിയ ഭരണപരിഷ്‍കാരം, അത്രയും നാൾ ഉണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങളെ കാറ്റിൽ പറത്തുന്നവ ആയിരുന്നു. ഇപ്പൊൾ അവിടുത്തെ പോസിറ്റീവിറ്റി റേറ്റ് 60 ശതമാനമായി. അത്യാവശ്യ ആശുപത്രി സംവിധാനങ്ങൾ പോലുമില്ലാത്ത ദ്വീപുകാർ വിദഗ്ധ ചികിത്സക്ക് കേരളത്തെയാണ് ഏറെയും ആശ്രയിക്കാറുള്ളത്.

ലക്ഷദ്വീപ് നിവാസികളുടെ ജീവിതനിലവാരമോ അവർക്കു വേണ്ട ചികിത്സാ സൗകര്യങ്ങളോ മെച്ചപ്പെടുത്താൻ ശ്രമിക്കാതെ, അവരുടെ പരമ്പരാഗതമായ ജീവിത ശൈലിയേയും അവരുടെ തനതായ സംസ്കാരത്തെയും ഗൗനിക്കാതെയുള്ള ഒട്ടനവധി തീരുമാനങ്ങളാണ് ഭരണകൂടം തുടർന്നും എടുത്തത്. കുറ്റകൃത്യങ്ങൾ ഇല്ലാത്ത, ജയിൽ അടഞ്ഞു കിടക്കുന്ന ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കി. മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചുമാറ്റി. ടൂറിസം വകുപ്പ്, സർക്കാർ ഓഫീസ് എന്നിവയിൽ നിന്ന് തദ്ദേശീയരായ ജീവനക്കാരെ ഒഴിവാക്കി. അങ്കണവാടികൾ അടക്കുകയും സ്‍കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് മാസാഹാരം ഒഴിവാക്കി. ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം ഒഴിവാക്കി, ചരക്ക് നീക്കവും മറ്റും മംഗലാപുരം വഴിയാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതുപോലെയുള്ള ഒട്ടനവധി നടപടികളിലൂടെ അവിടുത്തെ ജനജീവിതം ദുസഹമാക്കി. കോവിഡിന്റെ മുൻപിൽ തകർന്നും തളർന്നും നിന്ന ആ ജനതയുടെ  ഉപജീവനമാർഗങ്ങളും ഭക്ഷണസ്വാതന്ത്ര്യവും തകർക്കുന്ന തീരുമാനങ്ങളാണ് അഡ്‍മിനിസ്‍ട്രേഷൻ എടുത്തുകൊണ്ടിരിക്കുന്നത്. ഈ തീരുമാനങ്ങൾ അവരുടെ പരമ്പരാഗതമായ ജീവിതത്തെ തകർക്കുന്നത് തടയാൻ നാം അനുവദിക്കരുത്.  ഈ പോരാട്ടത്തിന് മാധ്യമശ്രദ്ധ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും പിന്തുണയും അവർക്ക് നൽകേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com