മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമായാണ് മിന്നൽ മുരളി റിലീസ് ചെയ്യുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് മികച്ച അഭിപ്രായവും നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിലെ 86 തെറ്റുകൾ പറഞ്ഞുകൊണ്ടുള്ള വിഡിയോ ആണ് ശ്രദ്ധനേടുന്നത്.
സീനുകളിലെ കണ്ടിന്യുവേഷൻ ഇല്ലായ്മയാണ് ഭൂരിഭാഗം തെറ്റുകളായി ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിലെ നിരവധി രംഗങ്ങളിൽ ഇത്തരത്തിൽ അബദ്ധങ്ങൾ വരുന്നുണ്ട്. ജയ്സൺ പാസ്പോർട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റവും വലിയ തെറ്റ് എന്നാണ് വിഡിയോയിൽ പറയുന്നത്. ചിത്രം നടക്കുന്ന കാലഘട്ടം 1998 ആണെന്നും അതിനാൽ ജെയ്സൺ ജനിച്ചത് 1971 ലാണെന്നുമാണ് കണ്ടെത്തൽ. ആ വർഷം ജനിച്ചവർക്ക് പാസ്പോർട്ട് എടുക്കാൻ ജനന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടെന്നും എന്നാൽ ഇത് തെറ്റായാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നതെന്നുമാണ് കണ്ടെത്തൽ.
‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’.എന്ന മുഖവുരയോടെയാണ് വിഡിയോയുടെ തുടങ്ങുന്നത്. കിരൺ ജോൺ ഇടിക്കുള എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ